രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിച്ചേക്കും ; കണ്ണൂര്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ അവിടെ തന്നെ മത്സരിക്കും

രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിച്ചേക്കും ; കണ്ണൂര്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ അവിടെ തന്നെ മത്സരിക്കും



ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍ നിന്നു തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് എംപി കെ. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കണ്ണൂര്‍ ഒഴികെ കേരളത്തിലെ സിറ്റിംഗ് എംപിമാര്‍ അതാതു സീറ്റുകളില്‍ തന്നെ മത്സരിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെയുള്ള കാര്യങ്ങ അനുസരിച്ച് രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്നും അതിന് മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും രാഹുല്‍ ജയിച്ചുകയറിയത് വയനാട്ടില്‍ നിന്നുമായിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ഇടഞ്ഞു നില്‍ക്കുകയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ മറുകളം ചാടുകയും ചെയ്തിരിക്കുന്ന അവസ്ഥയിലും ഇന്ത്യ മുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അത് മുമ്പോട്ട് പോകുമെന്നുമാണ് മുരളീധരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബീഹാര്‍ മുഖ്യമന്ത്രി ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും മുന്നണിയില്‍ നിന്നും വിടണോ തുടരണോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും പറഞ്ഞു. മമതാബാനര്‍ജിയുമായി ബന്ധപ്പെട്ടത് സീറ്റ് വിഷയമാണ് അത് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും പറഞ്ഞു. അതേസമയം കേരളത്തിലും പഞ്ചാബിലും മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ മത്സരിക്കും. എന്നാല്‍ ബിജെപി യ്ക്ക് അതിന്റെ നേട്ടം കിട്ടില്ലെന്നും പറഞ്ഞു.

അതേസമയം രാഹുല്‍ഗാന്ധി ഭാരത് ഛോഡോ ന്യായ് യാത്രയിലാണ്. ജനുവരി 26 ന് താല്‍ക്കാലികമായി ബ്രേക്ക് എടുത്ത് അദ്ദേഹം ഡല്‍ഹിയിലേക്ക് പോയിരുന്നു. യാത്ര ഇപ്പോള്‍ പശ്ചിബംഗാളിലൂടെയാണ് പോകുന്നത്. കുച്ച് ബഹാറില്‍ വ്യാഴാഴ്ച രാവിലെ എത്തിയ യാത്രയ്ക്ക് പാര്‍ട്ടി അംഗങ്ങള്‍ സ്വീകരണം നലകി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബ്രേക്ക് നല്‍കിയിട്ടുള്ള യാത്ര 28 ന് പുനരാരംഭിക്കും.