റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല: കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം

റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും നൽകാൻ തയ്യാറായില്ല: കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം



വയനാട്: മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിൽ കർണാടക വനം വകുപ്പിനെതിരെ ഗുരുതര ആരോപണം. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ കർണാടക വനം വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന് കേരളം വ്യക്തമാക്കി. റേഡിയോ കോളർ വിവരങ്ങൾ കേരളം ആവശ്യപ്പെട്ടിട്ടും, അവ നൽകാൻ കർണാടക വനം വകുപ്പ് തയ്യാറായില്ലെന്നാണ് ആരോപണം. നേരത്തെ ആനയുടെ സഞ്ചാര പാത സംബന്ധിച്ച ഫ്രീക്വൻസി നൽകാൻ കർണാടകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയ ശേഷമാണ് ഫ്രീക്വൻസി വിവരങ്ങൾ നൽകിയത്.

കോയമ്പത്തൂരിൽ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയത്. തണ്ണീർ കൊമ്പന്റെ റേഡിയോ കോളർ വിവരങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിച്ച സമയത്ത് അതിനോടൊപ്പം ബേലൂർ മഗ്‌നയും ഉണ്ടെന്ന സൂചനകൾ നൽകിയിരുന്നു. അതേസമയം, അജീഷിനെ ആന ആക്രമിക്കുമ്പോൾ ബേലൂർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ ഇന്ന് മയക്കുവെടി വെച്ച് പിടികൂടുന്നതാണ്. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം.