വിമുക്ത ഭടനിൽ‍ നിന്ന് 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

വിമുക്ത ഭടനിൽ‍ നിന്ന് 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: വിമുക്തഭടനിൽ നിന്നും സൈബർ തട്ടിപ്പിലൂടെ 18 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസിൽ എറണാംകുളം സ്വദേശിയായ പോൾസൺ ജോസ് എന്നയാളെ പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.

വിമുക്തഭടനിൽ നിന്നും 18,76,000 രൂപയാണ് തട്ടിയെടുത്തത്. കേസിൽ തട്ടിപ്പ് ശൃംഖലയിലെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തയാളാണ് അറസ്റ്റ് ചെയ്ത പോൾസൺ. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പ് സംഘത്തിന് കൈമാറി സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിലെത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച് പണം കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റലാണ് തട്ടിപ്പിന്റെ രീതി. ഇയാളുടെ രണ്ട് അക്കൗണ്ടിലൂടെ തന്നെ 14 ലക്ഷത്തോളം രൂപ ചെക്ക് വഴി പിൻവലിച്ച് പണം വിതരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ നേരത്തെ പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം ഉദ്യോ​ഗസ്ഥൻമാരായ രാജേഷ്, അനൂപ് മോൻ പിഡി, മനേഷ് എം, ജോഷി എപി, സുജിത്ത്, ഉല്ലാസ്, ശിഹാബുദ്ധീൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930 –ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതി ഉടൻതന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.