എട്ട് അംഗ കുടുംബം റെസ്റ്റോറന്‍റില്‍ കയറി 34,000 രൂപയ്ക്ക് മൂക്കുമുട്ടെ കഴിച്ച് മുങ്ങി; പിന്നീട് സംഭവിച്ചത്

എട്ട് അംഗ കുടുംബം റെസ്റ്റോറന്‍റില്‍ കയറി 34,000 രൂപയ്ക്ക് മൂക്കുമുട്ടെ കഴിച്ച് മുങ്ങി; പിന്നീട് സംഭവിച്ചത്


ടിക്കറ്റില്ലാത്ത എസിയിലും റിസർവേഷന്‍ സീറ്റിലും ആളുകള്‍ കയറുന്നത് ഇന്ത്യയില്‍ ഇന്ന് സാധാരണമായ ഒരു കാര്യമാണ്. ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരെയുള്ള ഏറ്റവും വലിയ പരാതിയും ഇത് തന്നെ. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലും പുതിയൊരു പ്രവണത ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അത് മറ്റൊന്നല്ല. ഭക്ഷണം കഴിച്ച ശേഷം ബില്ല് കൊടുക്കാതെ മുങ്ങുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവാണ്. കഴിഞ്ഞ ദിവസം യുകെയിലെ പ്രശസ്ത റെസ്റ്റോറന്‍റായ ബെല്ല സിയാവോ സ്വാൻസി പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് പുതിയ പ്രവണതയെ കുറിച്ചുള്ള ആശങ്ക സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ സജീവമാക്കിയത്. 

ബെല്ല സിയാവോ സ്വാൻസി റെസ്റ്റോറന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് വഴി പങ്കുവച്ച് കൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളെ ശ്രദ്ധ ക്ഷണിച്ചതോടെയാണ് സംഭവം വൈറലായത്. എട്ട് അംഗ കുടുംബം റെസ്റ്റോറന്‍റിലെത്തി 329 യൂറോയുടെ ഭക്ഷണം കഴിച്ചു. പിന്നാലെ അവരങ്ങ് ഇറങ്ങിപ്പോയി. ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 34,000 രൂപയുടെ ഭക്ഷണമാണ് ആ എട്ട് അംഗ കുടുംബം കഴിച്ചത്. പണം താരാതെ മുങ്ങിയ കുടുംബത്തെ കുറിച്ച് റെസ്റ്റോറന്‍റ് പോലീസില്‍ പരാതിപ്പെടുകയും ഒടുവില്‍ പോലീസിന്‍റെ സഹായത്തോടെ കുംടുംബത്തെ കണ്ടെത്തുകയുമായിരുന്നു. 

പണം നല്‍കാന്‍ ആ എട്ട് അംഗ കുടുംബത്തോടൊപ്പമുണ്ടായിരുന്ന ഏക സ്ത്രീ രണ്ട് തവണ ശ്രമം നടത്തി. എന്നാല്‍ അവരുടെ രണ്ട് ബാങ്ക് കാര്‍ഡുകളിലും പണമില്ലായിരുന്നു. മകനെ റെസ്റ്റോറന്‍റില്‍ നിര്‍ത്തിയ സ്ത്രീ മറ്റൊരു കാര്‍ഡുമായി തിരിച്ചെത്താമെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. അല്പം കഴിഞ്ഞപ്പോള്‍ മകന് ഒരു ഫോണ്‍ കോള്‍ വരികയും അവനും പുറത്തേക്ക് പോവുകയും ചെയ്തെന്ന് റെസ്റ്റോറന്‍റ് സാമൂഹിക മാധ്യമത്തിലെഴുതി. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആ കുടുംബം ഒരു തട്ടിപ്പ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് അവരുടെ സീറ്റ് റിസര്‍വ് ചെയ്തതെന്ന് കണ്ടെത്തി. പണം നല്‍കാതെ മുങ്ങിയ കുടുംബത്തെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ റസ്റ്റോറന്‍റുകാര്‍ പോലീസില്‍ പണം നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ കുടുംബത്തെ പിന്നീട് കണ്ടെത്തിയതെന്നും റെസ്റ്റോറിന്‍റ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 'കുട്ടികൾ കുറച്ച് കൂടി മികച്ച അച്ഛനമ്മാരെ അര്‍ഹിക്കുന്നു.' എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'റെസ്റ്റോറന്‍റുകള്‍ മാറണം. ഓര്‍ഡർ ചെയ്യുമ്പോള്‍ തന്നെ പണം വാങ്ങണം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.