ദൂരദർശൻ ലോഗോയും ഇനി കാവി നിറത്തിൽ; പ്രതിഷേധം ശക്തം

ദൂരദർശൻ ലോഗോയും ഇനി കാവി നിറത്തിൽ; പ്രതിഷേധം ശക്തം


ഡൽഹി: കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോ നിറം മാറ്റി കാവിയാക്കി. നേരത്തേ ലോഗോയുടെ നിറം ചുവപ്പായിരുന്നു. ലോഗോ മാത്രമല്ല ചാനലിന്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.

പുതിയ നിറം സംബന്ധിച്ച് എക്സിൽ ദൂരദർശൻ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. 'ഞങ്ങൾ പുതിയൊരു രൂപത്തിൽ പ്രത്യേക്ഷപ്പെടുകയാണ്,അതേസമയം ഞങ്ങളുടെ മൂല്യം അതേപടി നിലനിർത്തും. മുമ്പെങ്ങുമില്ലാത്ത ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. പുതിയ ഡിഡി വാർത്തകൾ ആസ്വദിക്കൂ. വേഗതയേക്കാൾ കൃത്യത, അവകാശവാദങ്ങൾക്ക് മുകളിൽ വസ്തുതകൾ, സെൻസേഷണലിസത്തിന് മുകളിൽ സത്യം..കാരണം ഡിഡി ന്യൂസ് എന്നാൽ സത്യമാണ്', എന്നാണ് കുറിപ്പിലെ വരികൾ.

നേരത്തേ തന്നെ മോദി സർക്കാരിന് അനുകൂലമായിട്ടുള്ള വാർത്തകൾ ദൂരദർശൻ സംപ്രേക്ഷണം ചെയ്യുന്നുവെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. സർക്കാരിനെ വെള്ളപൂശുന്ന രീതിയിലാണ് വാർത്തകളാണ് ദൂരദർശൻ നൽകുന്നതെന്നാണ് വിമർശനം. ഇത്തരത്തിൽ അടുത്തിടെ നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും തമ്മിലുള്ള അഭിമുഖം സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ചത് വിവാദമായിരുന്നു. നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുത്തതോടെ അഭിമുഖം പ്രേക്ഷേപണം ചെയ്യാൻ പ്രസാർ ഭാരതിക്ക് സാധിച്ചിരുന്നില്ല.

അതേസമയം അടുത്തിടെ 'കേരള സ്റ്റോറി' എന്ന വിവാദ സിനിമയും ദൂരദർശൻ പ്രദർശിപ്പിച്ചിരുന്നു. അന്ന് സംസ്ഥാന സർക്കാർ അടക്കം കടുത്ത ഭാഷയിലാണ് ഇതിനെതിരെ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തിൻറെ ഔദ്യോഗിക വാർത്ത സംപ്രേഷണ സ്ഥാപനത്തെ ഉപയോഗിച്ച് കേരളത്തെ ഇകഴ്ത്താനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്.. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കനുസരിച്ചു പ്രവർത്തിക്കുന്ന കളിപ്പാവയായി ദൂരദർശനെ പോലെയുള്ള പൊതുമേഖലാ സ്ഥാപനം മാറരുത്. ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണം നടത്താനുള്ള ഏജൻസി അല്ല ദൂരദർശൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം പ്രതിഷേധങ്ങൾക്കിടയിലും സിനിമ ദൂരദർശനിൽ പ്രദർശിപ്പിച്ചിരുന്നു.