ഉത്തർപ്രദേശിൽ മോഷണം ആരോപിച്ച് 40 കാരൻ 4 വയസുകാരിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി

ഉത്തർപ്രദേശിൽ മോഷണം ആരോപിച്ച് 40 കാരൻ 4 വയസുകാരിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി


ആഗ്ര: തോട്ടത്തിൽ നിന്ന് തയ്ക്കുമ്പളം പറിച്ചെന്ന് ആരോപിച്ച് 4 വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി . ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭംവം. ആഗ്രയിലെ ഹുമയൂൺപൂരിലെ നിഭോഹാര പ്രദേശത്ത് ചൊവ്വാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. 40 വയസുകാരനായ ഹർലോം ശർമ എന്നയാൾക്കെതിരെയാണ് കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കുട്ടി ഷമാം പറിച്ചെന്ന് ആരോപിച്ച് 40കാരൻ നിയന്ത്രണം വിട്ട് 4 വയസുകാരിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. 

സുഭാഷ് കുമാർ എന്നയാളുടെ 4 വയസ് പ്രായമുള്ള മകളായ ഖുഷ്ബു എന്ന പെൺകുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വേനൽ രൂക്ഷമായതിനാൽ അയൽവാസി കൂടിയായ 40 കാരന്റെ തോട്ടത്തിൽ നിന്ന് ഷമാം പഴങ്ങൾ വാങ്ങാനായി പോയ പിതാവിനെ പിന്തുടർന്നാണ്  4 വയസുകാരി സംഭവ സ്ഥലത്ത് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. മകൾ തന്റെ പിന്നാലെ പോന്ന വിവരം സുഭാഷ് കുമാർ ശ്രദ്ധിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും മകളെ വീട്ടിൽ കാണാതെ വന്നതോടെയാണ് കുടുംബം തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനൊടുവിലാണ് സുഭാഷിന്റെ ബന്ധു പെൺകുട്ടിയെ ഹർലോം ശർമയുടെ പാടത്ത് കണ്ടെത്തിയത്. 

ഇഷ്ടിക കൊണ്ട് തലയ്ക്ക് ഇടിയേറ്റ് പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്നിരുന്ന നാല് വയസുകാരി ഖുഷ്ബുവിനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. വീട്ടിൽ നിന്ന് 800 മീറ്റർ അകലെയാണ് 4 വയസുകാരിയെ 40 വയസുകാരൻ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.