മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും’; മന്ത്രി മുഹമ്മദ് റിയാസ്

മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും’; മന്ത്രി മുഹമ്മദ് റിയാസ്



സംസ്ഥാനത്തിന്റെ കാർഷിക ടൂറിസം മേഖലയുടെ കുതിപ്പിന് കാരണമാകുന്ന മലയോര ഹൈവേ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോരഹൈവേ നിര്‍മ്മാണം. നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പുരോഗമിക്കുകയാണ്.


കിഫ്ബി ഫണ്ട് ഉപയോഗിച്ച് 793.68 കി.മീ റോഡാണ് മലയോര ഹൈവേയായി വികസിപ്പിക്കുന്നത്. ഇതില്‍ 488.63 കി.മീ റോഡ് നിര്‍മ്മാണം സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ ചെയ്തിട്ടുണ്ട്. 297.595 കി.മീ പ്രവൃത്തി പുരോഗമിക്കുന്നു. 149.175 കി.മീ റോഡിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി. ഇതിനുപുറമെ 305.05 കി.മീറ്ററിന് സാമ്പത്തികാനുമതി ലഭിച്ചിട്ടുമുണ്ട്. ഇതില്‍ സാങ്കേതികാനുമതിക്കായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.മലയോര ഹൈവേ പ്രവൃത്തികള്‍ക്കായി ഇതുവരെ 3505 കോടി രൂപയുടെ സാമ്പത്തികാനുമതിയാണ് ലഭിച്ചത്.

Also read:അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി; അവൾക്ക് പേരിട്ടു ‘ നിലാ’

ഇതില്‍ 1288 കോടി രൂപ പ്രവൃത്തികള്‍ക്കായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം,ഇടുക്കി, മലപ്പുറം, കോഴിക്കോട്,കാസര്‍ഗോഡ് ജില്ലകളിലെ കൂടുതല്‍ റീച്ചുകളില്‍ ഈ വര്‍ഷം മലയോരഹൈവേ പ്രവൃത്തി പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തി സംബന്ധിച്ച കൃത്യമായ പരിശോധനയും അവലോകന യോഗങ്ങളും ചേര്‍ന്ന് ഓരോ റീച്ചിലെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വലിയ മലയോര ഹൈവേ യാഥാർഥ്യമാക്കാൻ എല്ലാവരുമായും യോജിച്ചുള്ള പ്രവൃത്തിയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഒരറ്റത്തുനിന്ന് മറ്റൊരറ്റം വരെ മലയോര ഹൈവേ നിർമ്മിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.