വെള്ളം മൂടിക്കിടന്ന മാലിന്യ ടാങ്കിനായി എടുത്ത കുഴിയില്‍ നിന്ന് പന്ത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീണു, ചികിത്സയിലിരിക്കെ 15കാരൻ മരിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ വെള്ളം മൂടിക്കിടന്നിരുന്ന, മാലിന്യ ടാങ്കിനായി എടുത്ത കുഴിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ആലുവ സ്വദേശി മുഹമ്മദ് സിനാന്‍(15) ആണ് ചികിത്സയിലിക്കെ അപകടം നടന്ന് പത്താം ദിവസം മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍.കൊടിയത്തൂര്‍ ബുഹാരി ഇസ്ലാമിക് സെന്റര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു സിനാന്‍. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് അപകടം നടന്നത്. കൊടിയത്തൂര്‍ ആലിങ്ങലിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ മാലിന്യ ടാങ്കിനായി നിര്‍മിച്ച കുഴിയില്‍ കുട്ടി വീണു പോവുകയായിരുന്നു.മഴ പെയ്ത് കുഴിയാകെ വെള്ളത്താല്‍ മൂടപ്പെട്ടിരുന്നു. പന്തിന് പിന്നാലെ ഓടിയപ്പോള്‍ കുഴിയില്‍ വീണുപോവുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് പുറത്തെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.