തിരുവനന്തപുരം: അടുത്ത വർഷത്തെ സ്കൂൾ കായികമേള കണ്ണൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേളയുടെ പതാക സമാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറും. കായികമേളക്കിടെ പ്രായതട്ടിപ്പ് നടന്നെന്ന പരാതിയിൽ അന്വേഷണം നടത്തും. കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ഇത്തവണത്തെ കായികമേളയിൽ ഉൾപ്പെടുത്താനായത് നേട്ടമാണ്. മേളയിൽ മികച്ച പ്രകടനം നടത്തുന്ന 50 വിദ്യാർഥികൾക്ക് വീട് വെച്ചുനൽകുന്ന പദ്ധതിക്ക് ഇത്തവണ തുടക്കമാകുമെന്നും സമാപന ചടങ്ങിനു മുന്നോടിയായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പാലക്കാടിന്റെ രഹസ്യായുധമായ വി.എം.എച്ച്.എസ് വടവന്നൂരിന് 42 പോയന്റുണ്ട്. കോഴിക്കോട് പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ്.എസിന് 39ഉം എച്ച്.എസ് മുണ്ടൂരിന് 34ഉം പോയന്റുണ്ട്. മികച്ച സ്പോർട്സ് ഹോസ്റ്റലിനുള്ള കിരീടം തിരുവനന്തപുരം ജി.വി രാജ സ്കൂൾ നേരത്തേ സ്വന്തമാക്കിയിരുന്നു. ജി.വി രാജക്ക് 48 പോയന്റുണ്ട്. അവസാന ദിനം 18 ഇനങ്ങളിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ. തിങ്കളാഴ്ച ഒരു റെക്കോഡ് പിറന്നു. ഓവറോൾ കിരീടപോരാടത്തിൽ തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുകയാണ്. 1810 പോയിന്റാണ് ആതിഥേയരുടെ സമ്പാദ്യം. 202 സ്വർണം, 145 വെള്ളി, 170 വെങ്കലം എന്നിങ്ങനെയാണ് തിരുവനന്തപുരത്തിന്റെ മെഡൽ നില. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 871 പോയന്റുണ്ട്. 843 പോയന്റുള്ള കണ്ണൂർ മൂന്നാം സ്ഥാനത്തും 789 പോയന്റുള്ള പാലക്കാട് നാലാം സ്ഥാനത്തുമാണ്.
