പങ്കാളിയുമായുള്ള വഴക്കിനിടെ യുവതി കിണറ്റില്‍ ചാടി; രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് അപകടം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു

പങ്കാളിയുമായുള്ള വഴക്കിനിടെ യുവതി കിണറ്റില്‍ ചാടി; രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് അപകടം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു



കൊല്ലം: കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞു വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ മരിച്ചു. കൊട്ടാരക്കര ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഉദ്യോഗസ്ഥന്‍ ആറ്റിങ്ങല്‍ ഇളമ്പ മമതയില്‍ സോണി എസ്.കുമാര്‍ (36), നെടുവത്തൂര്‍ പഞ്ചായത്ത് ആനക്കോട്ടൂര്‍ പടിഞ്ഞാറ് മുണ്ടുപാറയ്ക്കല്‍ വിഷ്ണു വിലാസത്തില്‍ അര്‍ച്ചന (33), അര്‍ച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ശിവകൃഷ്ണന്‍ (24) എന്നിവരാണ് മരിച്ചത്.  രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞതാണ് വലിയ അപകടത്തിന് കാരണമായത്.

ഹോം നഴ്‌സായി ജോലി ചെയ്തുവരുന്ന അര്‍ച്ചനയും ശിവകൃഷ്ണനും രണ്ടുമാസമായി ഒന്നിച്ചാണ് താമസം. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ശിവകൃഷ്ണന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കി. വീട്ടില്‍ ബാക്കിയിരുന്ന മദ്യം അര്‍ച്ചന ഒളിപ്പിച്ചുവച്ചു. ഇതേ് ചോദ്യം ചെയ്ത ശിവകൃഷ്ണന്‍ അര്‍ച്ചനയെ മര്‍ദ്ദിച്ചു. ഇതോടെ രാത്രി പന്ത്രണ്ടരയോടെ അര്‍ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് യുവാവ് കൊട്ടാരക്കര ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ സോണി എസ്. കുമാര്‍ അര്‍ച്ചനയെ രക്ഷിച്ച് മുക്കാല്‍ ഭാഗത്തോളം മുകളിലേക്ക് വന്നിരുന്നു. ഈ സമയത്ത് കിണറിന്റെ കല്‍ക്കെട്ട് ഇടിഞ്ഞ് ഇരുവരും ഉള്ളിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ കല്‍ക്കെട്ടില്‍ ചാരിനിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ടോര്‍ച്ച് കത്തിച്ചു കൊടുക്കുകയായിരുന്ന ശിവകൃഷ്ണനും കിണറ്റില്‍ വീണു. സോണിയെ അപ്പോള്‍ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അര്‍ച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.