ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ആത്മഹത്യ, 24-കാരിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കസ്റ്റഡിയിൽ

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ആത്മഹത്യ, 24-കാരിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കസ്റ്റഡിയിൽ




കാസര്‍കോട്: ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ ഭര്‍തൃവീട്ടുകാരുടെ ക്രൂരതകളില്‍ മനംമടുത്ത് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കുടുംബം. ചര്‍ലടുക്ക സ്വദേശിനി ഫാത്തിമത്ത് സുഫൈദ (24) ആണ് പാണലത്തുള്ള ഭര്‍തൃവീട്ടില്‍ വെച്ച് അതിദാരുണമായി മരണപ്പെട്ടത്. യുവതിയുടെ മരണത്തിന് പിന്നാലെ, ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതരമായ സ്ത്രീധന-ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി സുഫൈദയുടെ കുടുംബം രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആദിലിനെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

നാളെ ഇരുവരുടെയും ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്തെ വീട്ടില്‍ വെച്ച് ഈ ദാരുണ സംഭവം അരങ്ങേറുന്നത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സുഫൈദയുടെ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന് കുടുംബം ആരോപിക്കുന്നു. സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടില്‍ വലിയ തോതിലുള്ള തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതിന്റെ പേരില്‍ സുഫൈദയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദ്ദിക്കുകയും കടുത്ത മാനസിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തിരുന്നു.

യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച നിമിഷത്തിലും ഭര്‍തൃവീട്ടുകാര്‍ കാട്ടിയത് അങ്ങേയറ്റത്തെ ക്രൂരതയാണെന്ന് കുടുംബം വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഭര്‍തൃവീട്ടുകാരുടെ കണ്ണുമുന്നില്‍ വെച്ചാണ് സുഫൈദ ആസിഡ് കുടിച്ചത്. എന്നാല്‍, ഈ സമയമത്രയും 'നീ ഇതിനെല്ലാം അനുഭവിക്കും' എന്ന് പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ട് ഭര്‍തൃവീട്ടുകാര്‍ മാറി നില്‍ക്കുകയാണ് ചെയ്തത്. ആസിഡ് ഉള്ളില്‍ച്ചെന്ന് പിടഞ്ഞ യുവതിക്ക് അടിയന്തരമായി വൈദ്യസഹായം എത്തിച്ചു നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ പോലും അവിടെയുണ്ടായിരുന്നവര്‍ തയ്യാറായില്ലെന്നും കുടുംബം പരാതിപ്പെടുന്നു.

ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ആദിലിനെ ചോദ്യം ചെയ്യുന്നതിനൊപ്പം, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും മറ്റ് കുടുംബാംഗങ്ങളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.