മലപ്പുറം സ്വദേശികളായ 6 പേർ, ഒന്നര ടൺ ചന്ദനം; സേലത്ത് നിന്നും പിടിയിലായ പ്രതികൾ വനംവകുപ്പ് കസ്റ്റഡിയിൽ
മലപ്പുറം: ചന്ദന കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശികളെ തുടരന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങി. മലപ്പുറത്തെ വിവിധ ഇടങ്ങളിൽ നിന്നും ചന്ദനങ്ങൾ ശേഖരിച്ചു എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. കഴിഞ്ഞമാസം മൂന്നിനാണ് മലപ്പുറം സ്വദേശികളായ ആറു പേർ ഒന്നര ടൺ ചന്ദനവുമായി തമിഴ് നാട് സേലത്ത് വനം വകുപ്പിന്‍റെ പിടിയിലായത്.
മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് ചന്ദനങ്ങൾ ശേഖരിച്ചത് എന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് എടുത്ത കേസിന്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് സുഹൈൽ, മുഹമ്മദ് ഫസലുറഹുമാൻ, ഫജാസ്, ഉന്മർ, മിഷാൽ, മുഹമ്മദ് അബ്രാർ എന്നിവരാണ് കേസില്‍ പ്രതികള്‍. നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.
ചെന്നൈയിലേക്കും പുതുച്ചേരിയിലേക്കും ചന്ദനം കടത്തിയിരുന്നതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘത്തിനാണ് തുടരന്വേഷണ ചുമതല. എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പ് നടത്തുക.