'തെറ്റ് പറ്റി, ക്ഷമിക്കുക' മതവിമര്‍ശനത്തിൽ നടപടി നേരിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി പികെ ഷൈജലിന്റെ കുറിപ്പ്

'തെറ്റ് പറ്റി, ക്ഷമിക്കുക' മതവിമര്‍ശനത്തിൽ നടപടി നേരിട്ട സിപിഎം മുൻ ലോക്കൽ സെക്രട്ടറി പികെ ഷൈജലിന്റെ കുറിപ്പ്


കോഴിക്കോട്: സമൂഹ മാധ്യമത്തിൽ മതവിമർശന പോസ്റ്റ്‌ ഇട്ട സിപിഎം ലോക്കൽ സെക്രെട്ടറി ഷൈജൽ പികെ ഫേസ്ബുക്കിൽ ക്ഷമാപണ കുറിപ്പ് പങ്കുവച്ചു.  മതവിമർശന പോസ്റ്റിൽ പാർട്ടി നടപടിക്ക് പിറകെയാണ് ക്ഷമാപണം. തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് ഫേസ്ബുക്ക്‌ പോസ്റ്റ്‌. പാർട്ടി നടപടി അംഗീകരിക്കുന്നെന്നും പോസ്റ്റിൽ പറയുന്നു.  തെറ്റ് പറ്റിയിട്ടുണ്ട്. ക്ഷമിക്കുക. ക്ഷമ ഈമാന്റെ പകുതിയാണ്. സുഖമില്ലാത്ത ബാപ്പക്കും എനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന കുടുംബത്തിനും സ്വൈര്യം കൊടുക്കണം. അവരല്ല തെറ്റുകാർ. പാർട്ടി നടപടിയെ ഏറെ ബഹുമാനത്തോടെ അംഗീകരിക്കുന്നു. നടപടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണ് എന്നുമാണ് ഷൈജൽ കുറിച്ചത്.

നാട്ടു വാർത്ത എന്ന പ്രദേശിക വാട്സാപ്പ് ഗ്രൂപ്പിലാണ് ലോക്കൽ സെക്രട്ടറി ബലിപെരുന്നാളുമായി ബന്ധപ്പെട്ട പോസ്റ്റിട്ടത്. മത വിമർശന പോസ്റ്റിനെതിരെ മറ്റു രാഷട്രീയ പാർട്ടികളിൽ നിന്നും മത നേതാക്കളിൽ നിന്നും കടുത്ത വിമ‍ര്‍ശനം ഉയർന്നു. നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതിയും എത്തി. ഇതോടെയായിരുന്നു ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി യോഗം ചേർന്നത്. പികെ ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്. പകരം ഏരിയ കമ്മിറ്റി അംഗം ടിഎ മൊയ്തീന് ചുമതല നൽകിയിരു്നനു. പാർട്ടി നയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് നടപടിയെന്നാണ് വിശദീകരണം. 

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് സിപിഎം ഇപ്പോഴും പ്രതിരോധത്തിലാണ്. ഇതിനിടയിലാണ് ലോക്കൽ സെക്രട്ടറിയുടെ മതവിമർശനം. വിഷയം കൈവിട്ട് പോകാതിരിക്കാനാണ് തിരക്കിട്ട നടപടി. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി അംഗീകരിച്ചും, തെറ്റുപറ്റിയെന്ന് ക്ഷമാപണം നടത്തിയും ഷൈജലിന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തുന്നത്.

പികെ ഷൈജലിനെതിരെ പൊലീസ് കേസ്

പാര്‍ട്ടി നടപടിക്ക് പിന്നാലെ പുതുപ്പാടി ലോക്കൽ സെക്രട്ടറി ആയിരുന്ന പി കെ ഷൈജലിനെതിരെ പൊലീസ് കേസും. മത വിമർശന പോസ്റ്റിലാണ് കേസ് എടുത്തത്. മതത്തെ അവഹേളിക്കുന്ന രീതിയിൽ പോസ്റ്റ്‌ ഇട്ടു, കലാപം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പിൽ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ലീഗ് പ്രവര്‍ത്തകന്റെ പരാതിയിലാണ് നടപടി.