'ഇനി കൂട്ടുകാരനില്ല'; ഏച്ചൂർ മാച്ചേരിയിൽ കുളത്തില്‍ മുങ്ങിമരിച്ച സഹപാഠികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

'ഇനി കൂട്ടുകാരനില്ല'; ഏച്ചൂർ മാച്ചേരിയിൽ കുളത്തില്‍ മുങ്ങിമരിച്ച സഹപാഠികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി








 കണ്ണൂര്‍: കുളത്തില്‍ മുങ്ങി മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരുടെയും ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരു നോക്ക് കാണാനാവാതെ സഹപാഠികളും അധ്യാപികമാരും ഒരുപോലെ വിതുമ്പുകയായിരുന്നു.

ശനിയാഴ്ച്ചയാണ് ഏച്ചൂര്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ മുങ്ങി രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മാച്ചേരി അയ്യപ്പന്‍ മല റോഡില്‍ അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (12) മാച്ചേരിയിലെ നഫീസ മന്‍സിലില്‍ മുഹമ്മദ് മിസ്ബാഹുള്‍ അമീര്‍ (12) എന്നിവരാണ് അതി ദാരുണമായി മരിച്ചത്. ഞായറാഴ്ച്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം ഭൗതിക ശരീരങ്ങള്‍ മൗവ്വഞ്ചേരി മദ്‌റസാ കോംപൗണ്ടിലും ഇരുവരുടെയും വീടുകളിലും പൊതുദര്‍ശനത്തിന് വെച്ചു.

മറ്റൊരു കുട്ടിയോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. ചെളി നിറഞ്ഞ കുളത്തില്‍ രണ്ടു പേരും പുതഞ്ഞു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് അടുത്ത വീട്ടില്‍ നിര്‍മാണ തൊഴില്‍ ചെയ്തിരുന്ന ബിജേഷ്, ജിനീഷ്, സാജു എന്നിവരെത്തി മുങ്ങിയെടുത്ത് നാട്ടുകാരുടെ സഹായത്തോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല വര്‍ഷങ്ങളായി ഉപയോഗിക്കതെ കിടന്ന കുളമാണിതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.