
തിരുവനന്തപുരം: വിനോദയാത്രകൾ മുൻകൂട്ടി അറിയിക്കണമെന്ന സർക്കാര്‍ നിർദ്ദേശം പാലിക്കാൻ മടിച്ച് സ്കൂളുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗതാഗത വകുപ്പിന് വിവരം കൈമാറിയത് 53 സ്കൂളുകൾ മാത്രമാണ്. എന്നാൽ വടക്കഞ്ചേരി അപകടത്തിന് പിന്നാലെ 11 സ്കൂളുകൾ മുൻകൂർ അറിയിപ്പ് നൽകിയാണ് വിനോദയാത്ര പോയത്.
വിനോദ യാത്രക്കു പോകുമ്പോള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ മുൻകൂട്ടി അറിയിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാൻ സ്കൂളുകൾക്ക് വിമുഖത. ജൂലൈ ഏഴിന് സർക്കുലർ ഇറങ്ങിയശേഷം ഇതുവരെ 53 സ്കൂളുകള്‍ മാത്രമാണ് വിവരം കൈമാറിയത്. വടക്കഞ്ചേരി അപകടം ഉണ്ടായതിന് പിന്നാലെ വ്യാഴാഴ്ച മാത്രം 11 സ്കൂളുകൾ വിനോദായാത്ര വിവരം അറിയിച്ചു.
സംസ്ഥാനത്ത സ്കൂളുകളിൽ നിന്നുള്ള വിനോദയാത്രക്കുള്ള മാർഗ്ഗനിർദ്ദേശം 2007 മുതൽ നിലവിലുണ്ട്. യാത്ര സൗകര്യം, അധ്യാപകർ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവയായിരുന്നു ആദ്യ നിർദ്ദേശത്തിൽ പറഞ്ഞത്. അപകടങ്ങള്‍ തുടർകഥയായപ്പോൾ മാനദണ്ഡങ്ങള്‍ കർശനമാക്കി. 2012ലും 19ലും 20ലുമെല്ലാം സർക്കുലറുകൾ ഇറക്കി. രാത്രി യാത്ര നിരോധനം കൊണ്ടുവന്നു, അധ്യാപകർ ലഹരി ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കാനും, വിനോദ യാത്രക്ക് ഒരു കമ്മിറ്റിയും കണ്‍വീനറുമൊക്കെ വേണമെന്ന് നിർദ്ദേശിച്ചു.