കൊച്ചിയില്‍ നോറൊ വൈറസ് ബാധ കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു


കൊച്ചിയില്‍ നോറൊ വൈറസ് ബാധ കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു

കൊച്ചിയില്‍ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. കാക്കനാട്ടെ സ്വകാര്യ സ്‌കൂളിലെ കുട്ടികള്‍ക്കാണ് വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈറസ് ബാധയെന്നാണ് സംശയം.കുട്ടികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധ സ്ഥിരീകരിക്കാതെ ആരോഗ്യ വകുപ്പ്

ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ രോഗമാണ് നോറോ വൈറസ് മൂലം സംഭവിക്കുന്നത്. വയറിന്റെയും കുടലിന്റെയും അതിരുകളില്‍ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛര്‍ദ്ദി,പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. 1972ലാണ് ആദ്യമായി നോറോ വൈറസ് സ്ഥിരീകരിച്ചത്.

മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കുന്നു.

അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങാമെന്ന് വിദഗ്ധര്‍ പറയുന്നു.

നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറല്‍ മരുന്നോ വാക്സിനോ നിലവിലില്ല. അതിനാല്‍ നിര്‍ജലീകരണം തടയുകയാണ് പ്രധാന മാര്‍ഗം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണങ്ങള്‍.

വ്യക്തിശുചിത്വമാണ് ഈ രോഗത്തെ പ്രതിരോധിക്കാനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ചെറുചൂടുവെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വേണം കഴിക്കാന്‍. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. വൈറസ് ബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.