തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 19,300 കടന്നു; ഭക്ഷണവും മരുന്നുമില്ലാതെ ആയിരങ്ങൾ, ആശങ്കയായി പകർച്ചവ്യാധി

തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 19,300 കടന്നു; ഭക്ഷണവും മരുന്നുമില്ലാതെ ആയിരങ്ങൾ, ആശങ്കയായി പകർച്ചവ്യാധി


ഇസ്‌താംബുള്‍: തുർക്കി സിറിയ ഭൂചലനത്തിൽ മരണം 19,300 കടന്നു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗർലഭ്യവും അതിശൈത്യവുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമാവുന്നത്. ഏകോപനത്തിൽ വീഴ്ച പറ്റിയെന്ന് പ്രസിഡന്റ് തയ്യിബ് എർദോഗൻ സമ്മതിച്ചു.

തുർക്കിയിലെ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ ആറായിരത്തിലധികം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങൾക്ക് ഇത് ജീവനും മരണത്തിനും ഇടയിലുള്ള അവസാന മണിക്കൂറുകളാണ്. 72 മണിക്കൂർ എന്ന പ്രതീക്ഷയുടെ ഇടവേള പിന്നിട്ടതോടെ ജീവനോടെ ഇനിയും ആളുകളെ രക്ഷപ്പെടുത്താം എന്ന പ്രതീക്ഷയും മങ്ങുകയാണ്. അപ്രതീക്ഷിതമായെത്തിയ ഭൂകമ്പം നാട്ടിലെ സംവിധാനങ്ങൾ പൂർണമായും തച്ചു തരിപ്പണമാക്കിയത് രക്ഷാപ്രവർത്തനത്തെ വല്ലാതെ പിന്നോട്ടടിപ്പിക്കുകയാണ്.

ഭൂകമ്പത്തിൽ ഇന്ധനവിതരണം നിലച്ചു. പ്രകൃതി വാതക പൈപ്പ് ലൈനുകൾ അടച്ചു. റോഡുകൾ പൊട്ടിപൊളിഞ്ഞതോടെ ക്രെയ്നും വലിയ വാഹനങ്ങൾക്കും പലയിടത്തേക്കും എത്താനാകുന്നില്ല. അടുത്ത ഒരാഴ്ച താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ദുരിതമേഖലയിൽ തുടർ ഭൂചലന മുന്നറിയിപ്പുകൾ നിലനിൽക്കെ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കേണ്ടി വരുമെന്നതും വലിയ വെല്ലുവിളിയാണ്. ടർക്കിഷ് ദുരിതാശ്വാസ അതോറിറ്റി പുറത്തുവിട്ട പട്ടിക പ്രകാരം കാഹ്രാമാൻമറാസ്, ഗാസിയന്റപ്, സൻലിർഫാ, അദാനാ, അദിയാമാൻ എന്നിങ്ങനെ പത്തിലധിം പ്രവിശ്യകളിലാണ് തുടർ ഭൂചലസാധ്യത. ചികിത്സയോ ഭക്ഷണമോ, തണുപ്പിൽ നിന്ന് രക്ഷയോ കിട്ടാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു.


അതേസമയം, വൈകിയാണെങ്കിലും തുർക്കി പ്രധാനമന്ത്രി എർദോഗാൻ ഭൂകമ്പബാധിതരായ തന്റെ ജനങ്ങളെ കാണാൻ നേരിട്ടെത്തി. രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നു എന്ന് സമ്മതിച്ച എർദോഗാൻ, ഇത്ര വലിയ ഒരു ദുരന്തത്തിന് നേരത്തെ തയ്യാറായിരിക്കുക എന്നത് അസാധ്യമാണ് എന്നും പ്രതികരിച്ചു. അവശ്യ സാധനങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ, ഭൂകമ്പം തെരുവിലാക്കിയവർക്കിടയിൽ കൊള്ളയും പിടിച്ചുപറിയും വരെ നടന്നേക്കാവുന്ന സാഹചര്യമാണ്. 

ആഭ്യന്തരയുദ്ധം ഗതാഗതം നിശ്ചലമാക്കിയ സിറിയയിലേക്ക് രക്ഷാപ്രവർത്തകർക്കോ, ആവശ്യവസ്തുക്കൾക്കോ എത്തിപ്പെടാൻ പോലും പ്രയാസമാണ്. ആദ്യ യുഎൻ സഹായം, ഏറെ വൈകി ഇന്ന് മാത്രമാണ് സിറിയയിൽ എത്തിച്ചേർന്നിട്ടുള്ളത്. കൃത്യമായ തുടർ പരിചരണങ്ങൾ നൽകിയില്ല എങ്കിൽ രക്ഷപ്പെടുത്തിയവരിൽ പലരും മരണത്തെ അതിജീവിക്കില്ല, മരണ സംഖ്യ ഇനിയും ഏറെ വർധിച്ചേക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അതൊഴിവാക്കാൻ ലോകമെമ്പാടും നിന്ന് രക്ഷാ സംവിധാനങ്ങളും, വളണ്ടിയർമാരും തുർക്കിയിലേക്കും സിറിയയിലേക്കും പ്രവഹിക്കുകയാണ്.