
കൊച്ചി: മൂവാറ്റുപുഴ ആര്‍ഡിഒയുടെ ഉത്തവുണ്ടായിട്ടും അമ്മയെ തന്റെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ഇതോടെ ക്യാൻസര്‍ രോഗിയായ അമ്മ പൊലീസിന്റെ സംരക്ഷണം തേടി. മുവാറ്റുപുഴ കാലാന്പുര്‍ സ്വദേശി പുത്തന്‍ കണ്ടത്തില്‍ കമല ചെല്ലപ്പനാണ് മകന്‍ അറസുകുമാറിനെതിരെ പോത്താനിക്കാട് പോലീസിനെ സമീപിച്ചത്. എന്നാൽ അമ്മ വീട്ടില്‍ കയറുന്നത് തടഞ്ഞിട്ടില്ലെന്നാണ് അറസുകുമാറിന്റെ വിശദീകരണം.
മകൻ രണ്ട് പ്രാവശ്യം തല്ലിയെന്ന് കമല ചെല്ലപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കട്ടിലിൽ കിടന്ന തന്നെ കാലിൽ കൂട്ടിപ്പിടിച്ച് വലിച്ചുവെന്നും കൈകൾ കൂട്ടിപ്പിടിച്ചുവെന്നും ആരോപണമുണ്ട്. ഒരു പ്രാവശ്യം മകൻ നാല് കസേരയെടുത്ത് തന്റെ തലയ്ക്ക് നേരെ എറിഞ്ഞു. അവൻ വരുന്നത് കാണുന്പോ തന്നെ താൻ പേടിച്ച് വിറക്കും. തനിക്ക് മകനെ ഭയമാണെന്നും കമല പറയുന്നു. തന്റെ ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിൽ പോയി താമസിക്കണമെന്നും അവിടെ കിടന്ന് മരിക്കണമെന്നും കമല പറയുന്നു.