മൂന്നാറിൽ ബാലവിവാഹം ചെയ്ത പെൺകുട്ടി ഗർഭിണിയായി; യുവാവിനെതിരെ പോക്സോ കേസ്

മൂന്നാറിൽ ബാലവിവാഹം ചെയ്ത പെൺകുട്ടി ഗർഭിണിയായി; യുവാവിനെതിരെ പോക്സോ കേസ്


മൂന്നാർ: ഇടമലക്കുടിക് പുറമേ മൂന്നാറിലും ബാലികയെ വിവാഹം കഴിച്ചതായി പരാതി. 17കാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെ വിവാഹം കഴിച്ച 26കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. വിവാഹം നടത്തിക്കൊടുത്ത പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 2022 ജൂലൈ മാസത്തിലാണ് വിവാഹം നടന്നത്.

കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനിലെ തൊഴിലാളിയായ യുവാവിനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ് ഇയാൾ.

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരു മാസം മുന്‍പാണു വിവരം പൊലീസ് അറിഞ്ഞത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനു മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നുവ്യക്തമായത്.