ബജറ്റിലെ ഇന്ധന സെസ്; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍

ബജറ്റിലെ ഇന്ധന സെസ്; വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍



തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഈടാക്കിയുള്ള പ്രഖ്യാപനത്തിന് പിന്നാലെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. സർക്കാർ ഇതിന് വഴങ്ങിയില്ലെങ്കിൽ സമരം വേണ്ടി വരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഡീസൽ വില വർദ്ധനവ് അംഗീകരിക്കാകില്ല. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധനവ് ഉൾപ്പെടെ യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ കഴിയില്ലെന്നും ഓൾ കേരള ബസ് ഓപ്പറേറ്റർസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ വ്യക്തമാക്കി.


മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളമൊരുക്കിയിരിക്കുന്നത്.നേരത്തെ കേന്ദ്രസർക്കാർ ഇന്ധന നികുതിയിൽ കുറവ് വരുത്തിയിരുന്നു. കേന്ദ്രസർക്കാർ നികുതി കുറക്കുന്നതിന് ആനുപാതികമായി സംസ്ഥാനവും നികുതി കുറക്കണമെന്ന്ആവശ്യമുയർത്തിയിരുന്നു. എന്നാൽ, കേരളം അന്നും കാര്യമായി നികുതി കുറച്ചിരുന്നില്ല.

പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതിയും വർധിപ്പിച്ചിട്ടുണ്ട്.