
- പെരുമ്പാവൂർ: ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിലെ തീച്ചുളയിൽ വീണ് മരിച്ച അതിഥി തൊഴിലാളിയുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ബംഗാൾ സ്വദേശി നസീർ ഹുസൈൻ (22) ആണ് തീച്ചൂളയിൽ വീണ് മരിച്ചത്. പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ സെക്യൂരിറ്റി ജോലിയാണ് നസീർ ചെയ്തിരുന്നത്.
കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് 4 ദിവസം മാത്രമേ ആയിരുന്നുളളൂ എന്നാണ് എറണാകുളം ജില്ലാ ലേബർ ഓഫീസറുടെ (എൻഫോഴ്സ്മെന്റ് ) റിപ്പോർട്ടിൽ പറയുന്നത്. നസീറിന്റെ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) തൊഴിലുടമയുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും.
ജോലിക്കിടയിൽ സംഭവിച്ച അപകടമരണം ആയതിനാൽ എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള തൊഴിലാളികളുടെ നിയമാനുസൃത ആശ്രിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണ്. കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 2 ലക്ഷം രൂപയുടെ ആനുകൂല്യം കുടുംബത്തിന് ലഭിക്കുന്നതിനുളള നടപടികളും സ്വീകരിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. വ്യാഴാഴ്ച രാവിലെ ഏഴിനാണ് സംഭവം. മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ നസീർ അപകടത്തിൽപ്പെടുകയായിരുന്നു. പ്ലൈവുഡ് കത്തിയതിനെ തുടർന്നുണ്ടായ പുക ശമിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം