
മലപ്പുറം∙ മേലാറ്റൂരിൽ നാലു യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ കേസിൽ വഴിത്തിരിവ്. നാലു യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്ന ഈ കേസിൽ, കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു തവണ ലാബുകളിൽ പരിശോധിച്ചെങ്കിലും പിടിച്ചത് എംഡിഎംഎ അല്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. ഇനി മൂന്നാമതൊരു ലാബിൽക്കൂടി പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പൊലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
വിപണിയിൽ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിർ, ഒളകര റിഷാദ്, മച്ചിങ്ങൽ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്.
പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി. ഇതോടെ 4 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് കേരള പൊലീസ്.
ലഹരി മരുന്നു കേസിൽ ജയിലിലായതോടെ നാലു പേർക്കും ജോലി നഷ്ടമായെന്ന് ഇവർ പറയുന്നു. എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേർക്കപ്പെട്ട മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി.
‘ഒരു ദിവസം ഞങ്ങൾ നാലു പേരും കൂടി ഒരു റസ്റ്ററന്റിലേക്കു പോകുമ്പോഴാണ് പൊലീസ് എത്തുന്നത്. അവർ ഞങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഞാൻ വണ്ടിയിൽ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. കുന്തിരിക്കം പോലുള്ള ഒരു സാധനമാണത്. നല്ല മണമുള്ള വസ്തുവാണ്. അവർ അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നു ചോദിച്ചു. അല്ലെന്ന് എത്ര പറഞ്ഞിട്ടും അവർ അംഗീകരിച്ചില്ല. മുബഷിർ ഗൾഫിൽനിന്നു വന്നപ്പോൾ ഒരു അറബി സമ്മാനമായി കൊടുത്തതാണ്. അത് വണ്ടിയിൽ പുകച്ച് ഉപയോഗിച്ചാൽ നല്ല മണമാണ്. അത് എംഡിഎംഎ ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയെന്ന് പറഞ്ഞായിരുന്നു പിന്നീട് ഉപദ്രവം’ – ഇവർ പറയുന്നു.