അസഫാക്ക് 3 മാസമായി ആലുവയിൽ, ഇന്നലെയും മദ്യപിച്ചെത്തി; കുഞ്ഞിനെ കൊന്നിട്ടാണ് വന്നതെന്നറിഞ്ഞില്ല: പ്രദേശവാസി

അസഫാക്ക് 3 മാസമായി ആലുവയിൽ, ഇന്നലെയും മദ്യപിച്ചെത്തി; കുഞ്ഞിനെ കൊന്നിട്ടാണ് വന്നതെന്നറിഞ്ഞില്ല: പ്രദേശവാസി


കൊച്ചി : ആലുവയിൽ അഞ്ച് വയസ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പൊലീസ് പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി, പ്രതി കഴിഞ്ഞ മൂന്ന് മാസമായി ആലുവയിൽ ഉണ്ടെന്നാണ് പ്രദേശവാസിയായ കടയുടമ ബിനു ജോസഫ്  വെളിപ്പെടുത്തിയത്. സ്ഥിരമായി മദ്യപിക്കുന്ന അസഫാക്ക് ജോലിക്ക് പോകാറില്ല. എന്നും മദ്യപിച്ചെത്തി ബഹളം വെക്കും. ഇന്നലെ 6 മണിയോടെ തന്റെ കട വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ അസഫാക്ക് ഉണ്ടായിരുന്നുവെന്നും ബിനു സ്ഥിരീകരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വാർത്തകൾ കണ്ടപ്പോൾ വിവരം പൊലീസിന് കൈമാറിയെന്നും ബിനു വിശദീകരിച്ചു. അസഫാക്ക് ഇന്നലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബിനു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഡോക്ടറെ കണ്ടത്. മരുന്ന് കുറിപ്പടി ഇയാൾ തന്റെ കടവരാന്തയിലാണ് ഉപേക്ഷിച്ചിരുന്നതെന്നും ബിനു വിശദീകരിച്ചു.

 

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ കൃത്യത്തിന്റെ ഞെട്ടലിലാണ് കേരളമാകെ. ആലുവയില്‍ നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ അഞ്ചു വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്നാണ് ഇന്നുച്ചയോടെ കണ്ടെത്തിയത്. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം പൊലീസിനോട്  സമ്മതിച്ചു.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ മദ്യപിച്ച്  അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനിയില്ല. രാത്രി റെയില്‍ വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല. 


രാവിലെ മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പങ്കുവെച്ച വിവരങ്ങളും ശ്രദ്ധയില്‍ പെട്ട ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളാണ് ഒരു കുട്ടിയുമായി ഒരാളെ ഇന്നലെ വൈകിട്ട് മൂന്നരയോടെ മാര്‍ക്കറ്റില്‍ കണ്ടതായി പൊലീസിനെ അറിയിച്ചത്. രാവിലെ ലഹരി വിട്ട അസഫാക് ആകട്ടെ സാക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിച്ചു. തുടർന്നാണ് 12 മണിയോ‍ടെ മാര്‍ക്കറ്റിനു പുറകില്‍ മാലിന്യം നിക്ഷേപിക്കുന്ന പെരിയാര്‍ തീരത്ത് മൃതദേഹം കണ്ടത്.