മട്ടന്നൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മട്ടന്നൂർ: കെഎസ്ആർടിസി ബസ് ഇടിച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ കുമ്മാനത്താണ് അപകടം ഉണ്ടായത്. പാലോട്ടുപള്ളി വിഎംഎം സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് റിദാൻ ആണ് മരിച്ചത്. സ്കൂൾ ബസിൽ കയറാൻ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.
അതേസമയം, കണ്ണൂർ തോട്ടടയിൽ ബസ് ലോറിയിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 12.45നാണ് തോട്ടട സെന്‍ററിൽ ദേശീയ പാതയിലായിരുന്നു അപകടം. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവൽസിന്‍റെ എസി സ്ലീപ്പർ ബസ്. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ച് മറിയുകയായിരുന്നു. സമീപത്തെ കടയിലേക്ക് ലോറി ഇടിച്ചുകയറി.
അപകട സമയത്ത് ഉറക്കത്തിലായിരുന്നു യാത്രക്കാർ. മയക്കം വിട്ടപ്പോൾ കാണുന്നത് ബസ് മറിയുന്നതാണെന്നും യാത്രക്കാർ പ്രതികരിച്ചു. അപകട സമയത്ത് 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.