
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തകരാറിനെ തുടർന്ന് തിരിച്ചിറക്കി. മസ്കറ്റിലേക്ക് പറന്ന ഒമാൻ എയർവേയ്‌സ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്. 162 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കാലാവസ്ഥാ റെഡാറിനാണ് തകരാർ ഉണ്ടായതെന്നാണ് വിവരം. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാൻ വിമാനത്തിന് കഴിയാതെ വന്നതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയത്. വിമാനത്തിന് യന്ത്രത്തകരാർ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 9.20 ന് പറന്നുയർന്ന വിമാനം തകരാർ മനസിലാക്കി തിരിച്ചിറക്കാൻ സന്ദേശം അയക്കുകയായിരുന്നു. പിന്നീട് സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കാലാവസ്ഥാ റഡാറിന് സംഭവിച്ച തകരാർ പരിഹരിക്കാൻ കഴിയുന്നതാണോയെന്ന് പരിശോധിക്കും. ഇല്ലെങ്കിൽ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി വിടുമെന്നും എയർപോർട്ട് അധികൃതർ വ്യക്തമാക്കി.
വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
അബുദാബി: വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. പുതിയ ഓഫര്‍ പ്രഖ്യാപിച്ച് യുഎഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്‌സ്. 'മിഷന്‍ ഇംപോസിബിളി'ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് വിമാന കമ്പനി ഒരുക്കുന്നത്.
ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. ദില്ലിയിലേക്ക് 995ദിര്‍ഹമാണ് ഓഫര്‍ കാലയളവിലെ ടിക്കറ്റ് നിരക്ക്. യൂറോപ്പിലേക്ക് 2,445 ദിര്‍ഹത്തിന് യാത്ര ചെയ്യാം. 2,445 ദിര്‍ഹമാണ് സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്. 14,995 ദിര്‍ഹത്തിന് ബിസിനസ് ക്ലാസ് ടിക്കറ്റും ലഭിക്കും.
ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യാത്രക്കാര്‍ ഈ വര്‍ഷം സെപ്തംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെയുള്ള കാലയളവിലേക്കുള്ള യാത്രയുടെ ടിക്കറ്റ് ആണ് ബുക്ക് ചെയ്യേണ്ടത്. ഓഫര്‍ ജൂലൈ 31 വരെ മാത്രമേ ഉള്ളൂ. ഈ പരിമിതമായ സമയത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാവുക.