
അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കി ഉത്തര്‍പ്രദേശും ബിഹാറും. കേരളത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ 90 ശതമാനം ഇടിവുണ്ടായതായാണ് ബ്ലൂ കോളര്‍ വര്‍ക്കര്‍ പ്ലേസ്മെന്‍റ് പ്ലാറ്റ്ഫോമായ ഹണ്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ, കുടിയേറ്റ രീതികളിൽ ശ്രദ്ധേയമായ മാറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 90 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം വരെ കണക്കുകളില്‍ മുമ്പിലായിരുന്ന കേരളത്തില്‍ നിന്ന് ഗള്‍ഫില്‍ ജോലി തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ കുറവ് നികത്തിയത് യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. പട്ടികയില്‍ യുപി ഒന്നാമതും ബിഹാര്‍ രണ്ടാമതുമാണ്. ഇതോടെ കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പശ്ചിമ ബംഗാളും തമിഴ്നാടുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ ആളുകളും തൊഴില്‍ തേടി പോകുന്നത്. 2023ലെ ആദ്യ ഏഴു മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ജിസിസിയിലേക്കുള്ള ബ്ലൂ കോളർ തൊഴിലാളികളുടെ കുടിയേറ്റത്തിൽ 50 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ഗള്‍ഫില്‍ തൊഴില്‍ നേടുന്ന വനിതകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.