കള്ളിന് കിക്കില്ലാത്തതും ക്വാർട്ടർ കിട്ടാനില്ലാത്തതും' മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാല്‍ പരിഹരിക്കാനാകുമോ?



'കള്ളിന് കിക്കില്ലാത്തതും ക്വാർട്ടർ കിട്ടാനില്ലാത്തതും' മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാല്‍ പരിഹരിക്കാനാകുമോ?


മഞ്ചേശ്വരത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ‘നവകേരള സദസ്’ യാത്ര തുടങ്ങിയത്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും വേണ്ടിയാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.

ഇതിനിടെയാണ് ഏവരേയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു സാധാരണക്കാരന്റെ പരാതി വൈറലാവുന്നത്. ആദ്യ പരാതികളിലൊന്ന് സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നായ ബിവറേജസ് കോർപറേഷനെതിരെയായിരുന്നു. ബെവ്കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർഗോഡ് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് പരാതി നൽകിയത്. ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ബെവ്‌കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും പരാതിയിൽ പറയുന്നു.


‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം”- സ്വന്തം കൈപ്പടിയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംബരൻ പറയുന്നു. കാസർഗോഡ് ടൗൺ ഭണ്ഡാരി റോഡിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംഭരൻ നിവേദനം നൽകിയത്.


വകുപ്പ് ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംഭരൻ പറഞ്ഞു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംഭരൻ പറഞ്ഞു.

‘‘രാജ്യത്ത് മദ്യത്തിന് ഏറ്റവും കൂടുതൽ എക്സൈസ് തീരുവ ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഞങ്ങൾ സർക്കാരിനെ സേവിക്കുന്നവരാണ്, മദ്യവും ലോട്ടറിയും വാങ്ങുന്നവരാണ്. ഞാൻ 18 വയസ്സ് മുതൽ ലോട്ടറി ടിക്കറ്റ് വാങ്ങുന്നുണ്ട്. ഇപ്പോൾ എനിക്ക് 51 വയസ്സായി. അതിനാൽ മദ്യത്തിനായി ചെലവഴിക്കുന്ന രൂപയെങ്കിലും കുറച്ചു തരണം’’– വിശ്വംഭരൻ കൂട്ടിച്ചേർത്തു.‌