യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും



യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് പരാതി; മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും


കോഴിക്കോട്: യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ സംസ്‌കരിച്ച മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയില്‍ തോമസി (36)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. തോമസിന്റെ പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട് പോലീസാണ് മൃതേദഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ സെമിത്തേരിയില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് നിലവിലെ തീരുമാനം. ഇതിന് സാധ്യമായില്ലെങ്കില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോര്‍ട്ടം നടത്തും.


നവംബര്‍ നാലിനാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയില്‍ പനംപ്ലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍, തോമസും സുഹൃത്തുക്കളുമായി സംഘര്‍ഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത് സംസ്‌കാരത്തിന് ശേഷമാണ്. തുടര്‍ന്ന് പിതാവ് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ നടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്.