‘മണ്ണിടിഞ്ഞ് ഗതാഗത തടസം, ട്രെയിനുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്ക് അവധി’; തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു

ചെന്നൈ: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്ത മഴ തുടരുന്നു. കോയമ്പത്തൂര്‍, മധുരൈ, തേനി, ദിണ്ഡിഗല്‍, നീലഗിരി ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. നീലഗിരിയില്‍ കോട്ടഗിരി-മേട്ടുപ്പാളയം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതായും നീലഗിരി ട്രാഫിക് പൊലീസ് അറിയിച്ചു. നീലഗിരി മൗണ്ടന്‍ റെയില്‍വെ വിഭാഗത്തിന്റെ കീഴിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. 06136, 06137 നമ്പര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ട്രാക്കിലെ മണ്ണ് ഒലിച്ച് പോയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

മണിക്കൂറോളം കനത്ത മഴ തുടര്‍ന്നതോടെ മധുരൈയിലും തൂത്തുക്കുടിയിലും നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നീലഗിരിയിലെ നാല് താലൂക്കുകളിലും മധുരൈ, തേനി, ദിണ്ഡിഗല്‍, തിരുനെല്‍വേലി, തെങ്കാശി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരുന്നു. വരും മണിക്കൂറുകളിലും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതേസമയം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. വിവിധ ജില്ലകളില്‍ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ എറണാകുളം, പാലക്കാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.