സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു



കൊച്ചി : മുതിര്‍ന്ന സി പി​ ഐ ​ നേതാവും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ: താരാ സന്ദീപ്, വി. സർവേശ്വരൻ.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധി നൽകണമെന്ന അപേക്ഷ ദേശീയ നേതൃത്വം പരിഗണിക്കുന്നതായി ഇന്ന് രാവിലെ വാർത്ത വന്നിരുന്നു. കഴിഞ്ഞ രണ്ടു ടേമുകളായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരുകയായിരുന്നു.

കോട്ടയം ജില്ലയിലെ കാനത്ത് 1950 നവംബര്‍ 10-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. എഴുപതുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കാനം രാജേന്ദ്രന്‍ എ ഐ വൈ എഫ്. കേരള സംസ്ഥാന സെക്രട്ടറിയും, എ. ഐ.ടി.യു.സി. കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 1982 മുതൽ 1991 വരെ വാഴൂർ നിയോജകമണ്ഡലത്തിന്റെ നിയമസഭാംഗമായിരുന്നു.

1978-ല്‍ സി.പി.ഐ.യുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006-ല്‍ എ.ഐ.ടി.യു.സി.യുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 2012 ല്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവുമായി. 2015 അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.