റോഡപകടത്തെ കുറിച്ച്‌ പരാതി നല്‍കിയ കന്യാസ്ത്രീ ബസിടിച്ച്‌ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു




തളിപ്പറമ്പ്:  പൂവത്ത് കന്യാസ്ത്രീ ബസിടിച്ച്‌ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. റോഡിലെ അപകടസാധ്യതയെ കുറിച്ച്‌ പൊലീസില്‍ പരാതി നല്‍കി നാലാം ദിവസമാണ് സിസ്റ്റർ സൗമ്യ അതേ സ്ഥലത്ത് മരിച്ചത്.

കന്യാസ്ത്രീ മരിച്ച ശേഷം മാത്രമാണ് പൊലീസ് ബാരിക്കേഡ് വെച്ചത്. സംഭവത്തില്‍ കണ്ണൂർ എസ്പിയും ആർടിഒയും 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

പൂവം സെന്‍റ് മേരീസ് കോണ്‍വെന്‍റിലെ മദർ സുപ്പീരിയറായിരുന്നു സിസ്റ്റർ സൗമ്യ. തൊട്ടടുത്ത പള്ളിയിലേക്ക് പോകാൻ കോണ്‍വെന്‍റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്ബോള്‍ അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ച്‌ മരിക്കുകയായിരുന്നു. കണ്ണൂർ തളിപ്പറമ്ബ് ആലക്കോട് റോഡിലെ പൂവത്ത് സിസ്റ്റർ സൗമ്യയുടെ ജീവനെടുത്തത് മുന്നറിയിപ്പുകള്‍ അധികൃതർ അവഗണിച്ചതാണ്. പല തവണ ആവശ്യപ്പെട്ടെങ്കിലും കന്യാസ്ത്രീയുടെ മരണശേഷം മാത്രമാണ് ഒരു ബാരിക്കേഡ് വെക്കാൻ പൊലീസ് തുനിഞ്ഞത്.

കോണ്‍വെന്‍റും സ്കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ പതിവായിരുന്നു. വേഗ നിയന്ത്രണ സംവിധാനമില്ല. സീബ്രാ ലൈനോ, മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂള്‍ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്ബ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്ബ് പരാതി നല്‍കിയതാണ്. നടപടിയാകും മുൻപ് അതേ സ്ഥലത്ത് അവരുടെ ജീവൻ പൊലിഞ്ഞു. സ്ഥലത്ത് ഇതിനോടകം നാല് പേർ വാഹനാപകടത്തില്‍ മരിച്ചു