മണിപ്പൂരിൽ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‍സ് ബറ്റാലിയനിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ ആറ് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് പരുക്കേറ്റവരെ മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിള്‍സ് പി.ആര്‍.ഒ അറിയിച്ചു. പരുക്കേറ്റവരാരും മണിപ്പൂരില്‍ നിന്നുള്ളവരല്ല എന്ന വസ്തുത കണക്കിലെടുത്ത് ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ നിലവിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെടുത്തരുതെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.