യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം

യുവതിയുടെ പരാതി, പാസ്റ്റർ കുഞ്ഞുമോനെ പൂട്ടി വനിതാ പൊലീസ്; രോഗശാന്തി ശ്രുശ്രൂഷക്കും പ്രാർത്ഥനക്കുമിടെ പീഡനശ്രമം


കത്തിപ്പാറ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഇടുക്കി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോനാണ് അറസ്റ്റിലായത്. വീട്ടിൽ വച്ചും ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തും പാസ്റ്റ‍ർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. ഒരു മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.


ഇടുക്കി കത്തിപ്പാറ സ്വദേശിയായ യുവതി കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പരിഹാരം തേടി പാസ്റ്ററായ കുഞ്ഞുമോനെ സമീപിച്ചത്. വീട്ടിൽ പ്രാർത്ഥന നടത്തുന്ന സ്ഥലത്ത് കൗൺസിലിംഗിനിടെ യുവതിയെ കടന്നു പിടിക്കുകയായിരുന്നു പാസ്റ്റർ. ശേഷം പാറത്തോട് ഭാഗത്ത് ഒരു ആശുപത്രിയിൽ ചികിത്സയിരിക്കെ രോഗശാന്തി ശുശ്രൂഷ നൽകാനെന്ന പേരിൽ ആശുപത്രിയിലെത്തിയ കുഞ്ഞുമോൻ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി വനിത പൊലീസ് സ്റ്റേഷനു കൈമാറി. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുഞ്ഞുമോനെ അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ പല സ്ത്രീകളും സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ടെന്ന് കേസ് അന്വേഷിച്ച ഇടുക്കി വനിത പൊലീസ് സി ഐ സുമതി സി പറഞ്ഞു. എന്നാല്‍  ഈ ഒരു പരാതി മാത്രമേ പൊലീസിന് ലഭിച്ചുട്ടുള്ളൂവെന്നും വനിത സ്റ്റേഷൻ സി ഐ വ്യക്തമാക്കി. കുഞ്ഞുമോനെ കോടതിയിൽ ഹാജരാക്കി.