പ്രവാസികളേ സൂക്ഷിക്കുക, അശ്രദ്ധ നിങ്ങളെ ജയിലിലാക്കും, ഇറച്ചി പൊതി കഞ്ചാവായി; അച്ചാറും നെയ്യും 'പ്രശ്നക്കാര്‍



പ്രവാസികളേ സൂക്ഷിക്കുക, അശ്രദ്ധ നിങ്ങളെ ജയിലിലാക്കും, ഇറച്ചി പൊതി കഞ്ചാവായി; അച്ചാറും നെയ്യും 'പ്രശ്നക്കാര്‍'




ദുബൈ: അവധിക്ക് നാട്ടിലേക്ക് വരുമ്പോഴും തിരികെ ഗള്‍ഫിലേക്ക് പോകുമ്പോഴും പ്രവാസികളുടെ പ്രധാന പണിയാണ് ബാഗ് പാക്ക് ചെയ്യല്‍. ചിലപ്പോള്‍ ബാഗേജ് പ്രവാസികള്‍ക്ക് ഒരു തലവേദനയായി മാറാറുമുണ്ട്. അജ്ഞത മൂലവും അബദ്ധത്തിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ച പല വസ്തുക്കളും ബാഗേജില്‍ കയറിക്കൂടും. ഒടുവില്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ 'പണി' കിട്ടുകയും ചെയ്യും. ഗള്‍ഫിലെ റൂംമേറ്റുകള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ അവരുടെ വീട്ടുകാരും സുഹൃത്തുക്കളും കൊടുത്തുവിടുന്ന സാധനങ്ങള്‍ ഗള്‍ഫില്‍ വലിയ ശിക്ഷാ നടപടികളിലേക്ക് നയിച്ചതും ജയിലില്‍ കിടക്കേണ്ടി വന്നതുമായ സംഭവങ്ങളുമുണ്ട്. മലപ്പുറത്ത് പ്രവാസിക്ക് ഇറച്ചിയെന്ന് പറഞ്ഞ് നല്‍കിയ കുപ്പിയില്‍ കഞ്ചാവ് അടങ്ങിയ വാര്‍ത്ത ഇന്ന് പുറത്തുവന്നിരുന്നു. 


 ഓമാനൂർ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസൽ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പെട്ടിയിൽ കഞ്ചാവ് വെച്ച് കൊടുത്തയക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള മറ്റൊരു സുഹൃത്തിനെന്നാണ് ഷമീം പറഞ്ഞത്. യാത്രക്കുള്ള ലഗേജ് ഒരുക്കുന്നതിനിടെ ഷമീം നൽകിയ പെട്ടിയിലെ വസ്തുക്കൾ മാറ്റി പായ്ക്ക് ചെയ്യാൻ അഴിച്ചപ്പോഴാണ് ഫൈസലിന് ചതി മനസ്സിലായത്. വിശദമായി പരിശോധന നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് പായ്ക്കിൽ പ്ലാസ്റ്ററിട്ട് ഒട്ടിച്ച നിലയിൽ കഞ്ചാവടങ്ങിയ ബോട്ടിൽ കണ്ടെത്തിയത്. ഉടൻ ഫൈസൽ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയില്‍ നീറയിൽ പികെ ഷമീം അറസ്റ്റിലായിരുന്നു. വീട്ടില്‍ വെച്ച് തന്നെ പൊതി അഴിച്ച് നോക്കാന്‍ തോന്നിയത് ഈ സംഭവത്തില്‍ വലിയ പ്രശ്നത്തില്‍ നിന്ന് പ്രവാസിയെ ഒഴിവാക്കി. 


പ്രവാസികളുടെ പെട്ടികളില്‍ സ്ഥിരമായി കണ്ടുവരുന്ന ചില വസ്തുക്കളാണ് അച്ചാറും നെയ്യുമൊക്കെ. എന്നാല്‍ ഇതൊന്നും ബാഗില്‍ കൊണ്ടുവരേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്രവാസികള്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ഈ നിരോധിത വസ്തുക്കള്‍ കടന്നു കൂടാതിരിക്കാന്‍ യുഎഇ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ അധികൃതര്‍ നേരത്തെ തന്നെ പല തവണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങളിൽ അനുവദിക്കുന്ന ഇനങ്ങളില്‍ കൃത്യമായ നിയന്ത്രണം ഉണ്ട്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട് അടുത്തയിടെ ഒരു റിപ്പോര്‍ട്ട്

പുറത്ത് വിട്ടിരുന്നു. 2022 മെയ് മാസത്തിൽ മാത്രം പരിശോധിച്ച ബാഗുകളിൽ നിന്ന് 943 കൊപ്ര പിടിച്ചെടുത്തതായാണ് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.

ചെക്ക്ഡ് ബാഗേജിൽ സാധാരണയായി കാണപ്പെടുന്ന നിരോധിത ഇനങ്ങളിൽ കൊപ്ര, നെയ്യ്, അച്ചാറുകൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, ഇ-സിഗരറ്റുകൾ എന്നിവ ഉൾപ്പെടുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. വിവിധ സിവിൽ ഏവിയേഷൻ അതോറിറ്റികൾക്കും ചില എയർപോർട്ടുകൾക്കും എയർലൈനുകൾക്കും ചില ഇനങ്ങളെ നിയന്ത്രിക്കുന്ന അധിക നയങ്ങളുമുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു.

നിരോധിത വസ്തുക്കളില്‍ ചിലത്

ഉണങ്ങിയ തേങ്ങ (കൊപ്ര)
പെയിന്റ്
കര്‍പ്പൂരം
നെയ്യ്
അച്ചാര്‍
എണ്ണമയമുള്ള ഭക്ഷണ സാധനങ്ങള്‍
ഇ സിഗരറ്റുകള്‍
ലൈറ്ററുകള്‍
പവര്‍ ബാങ്കുകള്‍
സ്പ്രേ കുപ്പികള്‍


കൊപ്ര: ഇന്ത്യയിലെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പ്രകാരം 2022 മാർച്ച് മുതൽ ഒരു ലഗേജിലും കൊണ്ട് പോകാൻ അനുവാദമില്ല.

ഇ - സിഗരറ്റ്:  ചെക്ക്-ഇൻ ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജിൽ അനുവദനീയമല്ല.

നെയ്യ്: ലിക്വിഡ്, എയറോസോൾ, ജെൽസ് (LAGs) നിയന്ത്രണങ്ങൾ കാരണം കൊണ്ടുപോകാവുന്ന ലഗേജിൽ 100 എംഎല്‍ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ചെക്ക്-ഇൻ ബാഗേജിൽ അഞ്ച് കിലോ വരെ നെയ്യ് അനുവദിക്കുന്നുണ്ട്. എന്നാൽ ഓരോ എയർപോർട്ടിലെയും എയർലൈനുകളുടെയും നിയന്ത്രണങ്ങൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

അച്ചാറുകൾ: ചില്ലി അച്ചാറുകൾ ഒഴികെ കൊണ്ടുപോകുന്നതും ചെക്ക് ഇൻ ചെയ്യുന്നതുമായ ലഗേജുകളിൽ അനുവദനീയമാണ്.

യുഎഇയിലെ നിരോധിത ഇനങ്ങളുടെ പട്ടികയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. യാത്രക്കാർ പോകുന്ന നഗരത്തിന്‍റെയോ രാജ്യത്തിന്‍റെയോ കസ്റ്റംസ് മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കണം. യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി റഫറൻസിനായി നിരോധിത ഇനങ്ങളുടെ ഒരു ലിസ്റ്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്.