ചെങ്കടൽ തീരത്ത് സൗദി നിർമിച്ച പുതിയ റെഡ് സീ എയർപോർട്ടിലേക്ക് അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്നു


ചെങ്കടൽ തീരത്ത് സൗദി നിർമിച്ച പുതിയ റെഡ് സീ എയർപോർട്ടിലേക്ക് അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്നു


റിയാദ്: സൗദി അറേബ്യയുടെ ചെങ്കടലിലും തീരത്തുമായി പുതുതായി ഒരുങ്ങുന്ന ടൂറിസം റിസോർട്ടുകളോട് ചേർന്ന് നിർമാണം പൂർത്തിയായ റെഡ് സീ ഇൻറർനാഷണൽ എയർപോർട്ടിലേക്ക് അന്താരാഷ്ട്ര വിമാന സർവിസ് ആരംഭിക്കുന്നു. ഏപ്രിൽ 18ന് ദുബൈയിൽ നിന്നെത്തുന്ന ആദ്യ വിമാനം ഇവിടെയിറങ്ങും. എമിറേറ്റ്‌സ് വിമാന കമ്പനിയായ ഫ്ലൈ ദുബൈയുടെ വിമാനമാണ് ആദ്യ അന്താരാഷ്ട്ര സർവിസിന് തുടക്കം കുറിച്ച് റെഡ് സീ വിമാനത്താവളത്തിലിറങ്ങുക.

ആഭ്യന്തര വിമാനങ്ങൾ നിലവിൽ റെഡ് സീയിലേക്കും തിരിച്ചും സർവിസ് നടത്തുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് സൗദിയിലെ വിവിധ വിമാനത്താവളങ്ങളുമായി സർവിസുകൾ ആരംഭിച്ചിരുന്നു. ഫ്ലൈ ദുബൈ ആഴ്ചയിൽ രണ്ട് സർവിസാണ് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിലാണത്. 2023 സെപ്തംബർ മുതലാണ് റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് റെഡ് സീയിലേക്ക് സൗദി എയർലൈൻസ് സർവിസ് നടത്തുന്നത്. ആദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനം റെഡ് സീയിലേക്ക് വരാനൊരുങ്ങുന്നത്.
ഫ്ലൈ ദുബൈ വിമാനത്തിന്റെ വരവോടെ ആഭ്യന്തര സർവിസുകളടക്കം റെഡ് സീയിലേക്കും തിരിച്ചും ആഴ്ചയിൽ എട്ട് സ്ഥിരം വിമാനങ്ങൾ ഉണ്ടാകും.