റഷ്യയിലേക്ക് മനുഷ്യക്കടത്ത് ; ഇടനിലക്കാരായ 2 മലയാളികള്‍ അറസ്റ്റില്‍

റഷ്യയിലേക്ക് മനുഷ്യക്കടത്ത് ; ഇടനിലക്കാരായ 2 മലയാളികള്‍ അറസ്റ്റില്‍




തിരുവനന്തപുരം: റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഇടനിലക്കാരായ രണ്ട് പേരെ സി ബി ഐ ദല്‍ഹി യൂണിറ്റ് അറസ്റ്റ് ചെയ്തു. ഇടനിലക്കാരായ അരുണ്‍, പ്രിയന്‍ എന്നിവരാണ് അറസ്റ്റിലായത്.

റിക്രൂട്ട്‌മെന്റ് ഏജന്‍സി റഷ്യ- ഉക്രൈന്‍ യുദ്ധമുഖത്താണ് തിരുവനന്തപുരം സ്വദേശികളെ എത്തിച്ചത് ഇതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്ത് കേസിലാണ് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തത്.

യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിച്ച റഷ്യന്‍ മലയാളി അലക്‌സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. തുമ്പ സ്വദേശി പ്രിയന്‍ അലക്‌സിന്റെ ബന്ധുവാണ്. റഷ്യയിലേക്ക് പോയവരില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ പ്രിയന്‍ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്‌മെന്റ് നടത്തിയതും പ്രിയന്‍ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയ പ്രകാരമാണ് അറസ്റ്റ്.

തട്ടിപ്പിനിരയായ തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിന്‍സിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താന്‍ ശ്രമിച്ച് വരികയാണ്. സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ ഇവരെ കൊണ്ടുപോയത്. വാട്‌സാപ്പില്‍ ലഭിച്ച സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ട് സമീപിച്ചപ്പോള്‍ ഏജന്റിന്റെ സഹായത്തോടെ ദല്‍ഹിയിലെത്തുകയും അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പരിശീലന ശേഷം കൂലിപ്പട്ടാളത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പ്രിന്‍സ് സെബാസ്റ്റ്യനും ഡേവിഡ് മുത്തപ്പനും റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ പരിക്കേറ്റിരുന്നു.ഇത് വാര്‍ത്തയായതോടെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടു. പരിക്കേറ്റ് പള്ളിയില്‍ അഭയം തേടിയ ഇരുവരെയും ഇന്ത്യന്‍ എംബസി വഴി നാട്ടിലെത്തിച്ചു.റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ ആണ് അന്വേഷിക്കുന്നത്.