ഉളിക്കലിൽ സ്‌കൂട്ടി നിയന്ത്രണം വിട്ട് കലുങ്കിൽ നിന്നും തോട്ടിലേക്ക് വീണു
ഉളിക്കൽ: ഉളിക്കലിൽ നിയന്ത്രണം വിട്ട സ്‌കൂട്ടി കലുങ്കിൽ നിന്നും തോട്ടിലേക്ക് വീണു. അറബി - ചപ്പുംകരി റോഡിലെ കലുങ്കില്‍ നിന്ന് നിയന്ത്രണം വിട്ട സ്‌ക്കൂട്ടി തോട്ടിലേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടി ഓടിച്ചിരുന്ന കോളിത്തട്ട് സ്വദേശിനിആതിര നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കോളിത്തട്ടിലെ വീട്ടിൽ നിന്നും സുഹൃത്തിന്റെ വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട സ്‌കൂട്ടി റോഡിലെ കൈവരികളില്ലാത്ത കലുങ്കിന്റെ മുകളിൽ നിന്നും നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. തോട്ടിലേക്ക് വീഴുന്നതിനിടെ ആതിര റോഡരികിലെ കേബിൾ വയറിൽ കുടുങ്ങിയത് മൂലമാണ് വൻ അപകടം ഒഴിവായത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ ഓടിയെത്തിയാണ് ആതിരയെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചത്.
കലുങ്കിന് കൈവരിയില്ലാത്തതാണ് ഇത്തരത്തില്‍ അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പല തവണ അധികൃതരോട് കലുങ്കിന് കൈവരി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും അധികൃതുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൈവരിക്ക് പകരം കൊന്ന മരത്തിന്റെ കമ്പുകൾ കൊണ്ടാണ് കൈവരി നിർമ്മിച്ചിരിക്കുന്നത്. ദിനം പ്രതി 100 കണക്കിന് വാഹനങ്ങള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കടന്നു പോകുന്ന റോഡ് കൂടിയാണിത്. അധികൃതര്‍ നിസംഗത വെടിഞ്ഞ് കലുങ്കിന് കൈവരി നിര്‍മ്മിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.