വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്



വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്


രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയാളുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശി ദേബ്പ്രസാദ് മുഖർജി (22) ആണ് അറസ്റ്റിലായത്.

രാജാക്കാട് എസ്.എച്ച്.ഒ. അജയ് മോഹൻ, ഗ്രേഡ് എസ്‌ഐ. സജി എൻ.പോൾ, എസ്.സി.പി.ഒ. ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിൽ ഏപ്രിൽ 18-നാണ് പ്രതി വിരുന്നിനെത്തിയത്. ഭർത്താവ് പണിക്കുപോയ സമയത്ത് വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചു. ഇവരുടെ നഗ്‌നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. തുടർന്ന് പശ്ചിമബംഗാളിലേക്ക് മടങ്ങി.

27-ന് ദമ്പതിമാർ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് സംഘം കൊൽക്കത്തയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപ്പൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.