പാലക്കാട് ഡിവിഷന്‍ അടച്ചു പൂട്ടുന്നത് കര്‍ണാടക ലോബികള്‍ക്ക് വേണ്ടി'; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ


'പാലക്കാട് ഡിവിഷന്‍ അടച്ചു പൂട്ടുന്നത് കര്‍ണാടക ലോബികള്‍ക്ക് വേണ്ടി'; തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ


തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകില്‍. തീരുമാനം കര്‍ണാടകത്തിലെ ലോബികള്‍ക്ക് വേണ്ടിയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ പ്രസ്താവന: പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണ്. 1956 ല്‍ രൂപീകരിച്ച പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ റെയില്‍വേ ഡിവിഷനുകളില്‍ ഒന്നാണ്. പാലക്കാട് ഡിവിഷന്‍ മുമ്പ് വിഭജിച്ചാണ് സേലം ഡിവിഷന്‍ രൂപീകരിച്ചത്. നിലവില്‍ പോത്തന്നൂര്‍ മുതല്‍ മംഗളുരു വരെ 588 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കി കോയമ്പത്തൂര്‍, മംഗളുരു എന്നീ ഡിവിഷനുകള്‍ രൂപീകരിക്കാനാണ് റെയില്‍വേയുടെ നീക്കം.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു തുടരുന്ന കടുത്ത അവഗണനയുടെ അടുത്ത രൂപമാണ് പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കത്തിന് പിറകില്‍. മംഗളുരുവും കോഴിക്കോടും പാലക്കാടും ഷൊര്‍ണ്ണൂരും ഉള്‍പ്പെടെയുള്ള വലിയ വരുമാനവും ചരിത്രവുമുള്ള സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കുന്നത് കര്‍ണ്ണാടകത്തിലെ ലോബികള്‍ക്ക് വേണ്ടിയാണ്.

പുതിയ വണ്ടി അനുവദിക്കാതെയും നിലവിലുള്ളവയുടെ എണ്ണം കുറച്ചും കേരളത്തിന്റെ വരുമാനം കുറയ്ക്കാനുള്ള ഇടപെടല്‍ റെയില്‍വേ നേരത്തേ നടത്തിയിരുന്നു അതിന്റെ ഭാഗമായുള്ള വരുമാന നഷ്ടം കാണിച്ചു ഡിവിഷന്‍ ഇല്ലാതാക്കുന്നതോടെ കേരളത്തില്‍ ഒരു ഡിവിഷന്‍ മാത്രമായി ചുരുങ്ങും. ഈ നീക്കത്തിനെതിരെ കേരളീയ സമൂഹം രംഗത്തിറങ്ങണം. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.