വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ വിലയെത്തി. 

വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് മലയാളികള്‍. ഒരു മാസത്തതിനിടെ തക്കാളിയുടെ വില 30 ൽ നിന്നും 64 രൂപയായി ഉയർന്നു. ഒരു കിലോ തക്കാളിക്ക് ഇന്നലെ കോട്ടയത്തെ വില നൂറ് രൂപ വരെയെത്തി. ഉള്ളിയും ബീൻസ് അടക്കം പച്ചക്കറികൾക്കും 5 മുതൽ 10 രൂപവരെ വില ഉയർന്നിട്ടുണ്ട്. നേരത്തെ പടവലം 15 രൂപയായിരുന്നു വില, ഇപ്പോളത് 25 രൂപയായി ഉയർന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ  40 രൂപയിലേക്കെത്തി. 40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയർ  80 രൂപ വരെയെത്തി. ട്രോളിംഗ് നിരോധനം കാരണം മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. മത്തിക്ക് പ്രാദേശിക വിപണിയിൽ വില 400 പിന്നിട്ടു.

നിലവിലെ ധ്യാന്യവർഗങ്ങളുടെ വില

തുവരപരിപ്പ് - 170 - 190

ചെറുപയർ - 150

വൻപയർ - 110

ഉഴുന്ന് പരിപ്പ് - 150

ഗ്രീൻപീസ് - 110

കടല - 125