ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതി, ഇടപെട്ട് മന്ത്രി, അന്വേഷണത്തിന് നിർദേശം നല്‍കി

ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതി, ഇടപെട്ട് മന്ത്രി, അന്വേഷണത്തിന് നിർദേശം നല്‍കി


ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഹരിപ്പാട് ദേവി കുളങ്ങര സ്വദേശി റോബിൻ രവികൃഷ്ണൻ ആയിരുന്നു നവകേരള സദസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. റോബിന്‍റെ പിതാവിന്‍റെ ചികിത്സക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം.

ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗതെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെതിരെ വീണ്ടും സമാനമായ പരാതി നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോബിൻ രവികൃഷ്ണൻ രംഗത്തെത്തിയത്. അതേസമയം, സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കൈക്കൂലി പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും.