കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർവാഹന വകുപ്പ്. വാഹനത്തിന്റെ ആർസി ഓണർ മൊറയൂർ സ്വദേശി സുലൈമാനെതിരെ ഒമ്പതുകേസും 45,500 രൂപ പിഴയും ചുമത്തി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കാൻ വിട്ടു നൽകിയതിലും ഉടമക്കെതിരെ കേസുണ്ട്. വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യാനും ശുപാർശ ചെയ്തിട്ടുണ്ട്. അതേസമയം ആകാശ് ഓടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഏഴിന് വയനാട്ടിലൂടെ നടത്തിയ യാത്രയുടെ ദൃശ്യങ്ങൾ പോലീസിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയുണ്ടായത്. സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.