'ശരീരമാകെ മുറിവുകൾ, കേൾവിശക്തി പോയി'; മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ പീഡനം, പരാതി


'ശരീരമാകെ മുറിവുകൾ, കേൾവിശക്തി പോയി'; മലപ്പുറത്ത് വിവാഹം കഴിഞ്ഞ് 6-ാം നാൾ മുതൽ ഭർത്താവിൻ്റെ പീഡനം, പരാതി





മലപ്പുറം: മലപ്പുറം വേങ്ങരയിൽ നവവധുവിന് ഭർതൃവീട്ടിൽ ഭർത്താവിന്റെ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശിയായ ഭർത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മർദിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞു ആറാം ദിവസം മുതൽ തന്നെ മൊബൈൽ ചാർജർ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മർദിച്ചു. മർദനത്തിൽ കേൾവി ശക്തി തകരാറിലായെന്നും ശരീരമാസകലം മുറിവുകളുണ്ടായെന്നും പരാതിയിൽ പറയുന്നു.  

സംശയ രോഗവും കൂടുതൽ സ്ത്രീധനം ചോദിച്ചുമായിരുന്നു മർദനം. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. മർദനവിവരം പുറത്ത് പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാതാവ് പറയുന്നു. 2024 മെയ് 2 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. മർദനം രൂക്ഷമായപ്പോൾ മെയ് 22 ന് പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. മെയ് 23 ന് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ ഭർത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല.

കേസിൽ ഭർത്താവ് മുഹമ്മദ് ഫായിസ് ഒന്നാം പ്രതിയും ഭർതൃ പിതാവും മാതാവും രണ്ടും മൂന്നും പ്രതികളുമാണ്. മലപ്പുറം വനിത പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ അന്വേഷിക്കുന്നത് വേങ്ങര പൊലീസാണ്. നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.