തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ 2 ദിവസത്തെ രാപകൽ സമരം ഇന്ന് തുടങ്ങും. രാവിലെ എട്ടുമണി മുതൽ നാളെ വൈകിട്ട് അഞ്ച് മണി വരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുമ്പിലാണ് രാപകൽ സമരം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റേഷൻ മേഖലയോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് സമരം. കഴിഞ്ഞ ദിവസം മന്ത്രിമാരുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സിഐടിയു നേതാവ് ടി പി രാമകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല. ഇതോടെ ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം 5 വരെ നീട്ടിയിരുന്നു. 6 ന് ഇ പോസ് മെഷീൻ ശരിയാക്കാനായി അവധി നൽകിയിരുന്നു. 7 -ാം തിയതി ഞായറാഴ്ചയായതിനാൽ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നില്ല. 8, 9 തിയതികളിൽ വ്യാപാരികളുടെ സമരം കൂടിയായതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാണ്