പ്രധാനമന്ത്രി ഇന്ന് മോസ്‌കോയിലേക്ക്; സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതെന്ന് റഷ്യ

പ്രധാനമന്ത്രി ഇന്ന് മോസ്‌കോയിലേക്ക്; സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതെന്ന് റഷ്യ




ന്യൂദല്‍ഹി: രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മോസ്‌കോയില്‍. 22-ാമത് ഭാരത-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനുമായി ഉഭയകക്ഷിചര്‍ച്ചകള്‍ നടത്തും. കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച വിശദമായ ചര്‍ച്ചകളും കരാറുകളും ഉണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അജണ്ട വിപുലമാണ്. ഔദ്യോഗിക സന്ദര്‍ശനമാണ്. എന്നാല്‍ ഇരുരാഷ്‌ട്രത്തലവന്മാരും തമ്മില്‍ അനൗപചാരിക സംഭാഷണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ സന്ദര്‍ശനം റഷ്യ-ഭാരത ബന്ധത്തിന് വളരെ നിര്‍ണായകമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ ഇരുനേതാക്കളും അവലോകനം ചെയ്യും. പരസ്പര താത്പര്യമുള്ള സമകാലിക പ്രാദേശിക, ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യ- ഉക്രെയിന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതം- റഷ്യ വാര്‍ഷിക ഉച്ചകോടി നടക്കുന്നത്. 2021 ഡിസംബറില്‍ ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്‍ ഭാരതത്തിലെത്തിയിരുന്നു.

മൂന്നാം തവണയും പ്രധാനമന്ത്രിയായശേഷമുള്ള മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനവും അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആദ്യ റഷ്യന്‍ സന്ദര്‍ശനവുമാണിത്. 2019 സെപ്തംബറില്‍ വ്ളാദിവോസ്റ്റോക്കില്‍ നടന്ന ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവസാനമായി റഷ്യ സന്ദര്‍ശിച്ചിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്ന് റഷ്യയിലെ ഭാരത അംബാസഡര്‍ വിനയ് കുമാര്‍ പ്രതികരിച്ചു. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉച്ചകോടി നടക്കുന്നത്. റഷ്യ ഇപ്പോള്‍ ഭാരതത്തിലെ അസംസ്‌കൃത ഊര്‍ജ സ്രോതസുകളുടെ വളരെ പ്രധാനപ്പെട്ട സ്രോതസുകളിലൊന്നാണ്. ഉഭയകക്ഷി ബന്ധത്തിലെ ഈ സംഭവവികാസങ്ങളെപ്പറ്റിയുള്ള വീക്ഷണങ്ങള്‍ കൈമാറുന്നതിന് ഈ സന്ദര്‍ശനം ഉപകരിക്കും. കൂടിക്കാഴ്ചകള്‍, ചര്‍ച്ചകള്‍, പ്രധാനമന്ത്രിക്കും സംഘത്തിനുമായി പ്രസിഡന്റ് ഒരുക്കുന്ന വിരുന്ന്, കരാറുകള്‍ ഒപ്പുവെക്കല്‍, മോസ്‌കോയിലെ എക്സിബിഷന്‍ വേദിയിലെ റോസാറ്റം പവലിയന്‍ സന്ദര്‍ശനം, ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യല്‍ എന്നിവയുണ്ടാകും. ഒന്‍പതു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോസ്‌കോ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.