സിസിടിവിയിൽ കോഴിത്തലയും മറ്റും ആരോ വെക്കുന്നത് കണ്ടു, ഇത് നവാസ് ചെയ്തതെന്ന് വിശ്വസിച്ചു;ചുണ്ടേലിലേത് കൊലപാതകം


സിസിടിവിയിൽ കോഴിത്തലയും മറ്റും ആരോ വെക്കുന്നത് കണ്ടു, ഇത് നവാസ് ചെയ്തതെന്ന് വിശ്വസിച്ചു;ചുണ്ടേലിലേത് കൊലപാതകം


കൽപ്പറ്റ: വയനാട് ചുണ്ടേലിൽ ജീപ്പ് ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ നവാസ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് കണ്ടെത്തിയ വൈത്തിരി പൊലീസ് ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. സുമില്‍ഷാദിന്‍റ കുടുംബം നടത്തിയിരുന്ന ഹോട്ടലിന് മുന്നില്‍ കൂടോത്രം ചെയ്തത് നവാസ് ആണെന്ന് സംശയിച്ചാ‌ണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കടയുടെ മുന്നില്‍ കഴിഞ്ഞ ദിവസം ആരോ കൂടോത്രം നടത്തിയത് കണ്ടെത്തിയ സുമില്‍ഷാദും സഹോദരനും അത് നവാസ് ചെയ്തതാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിസിടിവി അടക്കം പരിശോധിച്ചതിൽ നിന്ന് കോഴിത്തലയും മറ്റും അ‍ർധരാത്രിയില്‍ ആരോ ഹോട്ടലിന് മുന്നിൽ വെക്കുന്നത് കാണാൻ കഴിഞ്ഞിരുന്നു. ഇത് പുറത്ത് വന്ന് പരിശോധിക്കുന്ന വീഡിയോയില്‍ ഇത് ചെയ്തവനെ കൊല്ലണമെന്ന് ആരോ പറയുന്നതും കേള്‍ക്കാം. ഇത് നവാസാണ് ചെയ്തതെന്ന് വിശ്വസിച്ചാണ് ഇരുവരും ഈ അരും കൊല ചെയ്തത്. നേരത്തെ തന്നെ മറ്റ് ചില പ്രശ്നങ്ങളും ഇവർ തമ്മില്‍ ഉണ്ടായിരുന്നു.

അജിൻഷാദുമായി ഫോണിലൂടെ ഗൂഢാലോചന നടത്തിയും നവാസിന്‍റെ നീക്കങ്ങള്‍ നീരക്ഷിച്ചുമായിരുന്നു കൊലപാതകം. അസ്വാഭാവികമായ അപകടത്തില്‍ സംശയം തോന്നി നവാസിന്‍റെ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ഇതില്‍ സുമില്‍ഷാദിന് മയക്കുമരുന്ന് ഉപയോഗമെന്ന ആരോപണവും നിലവില്‍ ഉണ്ട്. ഇത് അടക്കമുള്ള വിശദമായ ആന്വേഷണമാണ് ഇനി നടക്കുക. അപകടമരണമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. എന്നാൽ, അന്വേഷണത്തിൽ നടന്നത് അപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഓട്ടോ ഓടിച്ചിരുന്ന നവാസും ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. 

തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുമിൽ ഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാര്‍ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.