പിഎഫ് നിക്ഷേപങ്ങൾക്ക് പലിശ 8.25%, നിരക്ക് ഉയർത്താതെ ഇപിഎഫ്ഒ

പിഎഫ് നിക്ഷേപങ്ങൾക്ക് പലിശ 8.25%, നിരക്ക് ഉയർത്താതെ ഇപിഎഫ്ഒ


മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പിഎഫ് പലിശനിരക്ക് 8.25 ശതമാനത്തിൽ തന്നെ തുടരാൻ തീരുമാനിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ. പലിശ നിരക്ക് കുറയ്ക്കാത്തത് ഏകദേശം 7 കോടിയിലധികം വരിക്കാർക്ക് പ്രയോജനം ചെയ്യും. കഴി‍ഞ്ഞ സാമ്പത്തിക വ‍ർഷമാണ് ഇപിഎഫ്ഒ പലിശനിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി ഉയർത്തിയത്.  ഇപിഎഫ്ഒ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തികമായി മികച്ച ഒരു സാമ്പത്തിക വര്‍ഷമാണ് കടന്നുപോകുന്നത്. നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനവും വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവും നടപ്പു സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തി. അതേസമയം അംഗങ്ങളുടെ ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്‍റുകളും ഈ സാമ്പത്തിക വര്‍ഷമുണ്ടായി. 
നടപ്പ് സാമ്പത്തിക വർഷത്തിൽ  2.05 ലക്ഷം കോടി രൂപയുടെ 50.8 ദശലക്ഷം ക്ലെയിമുകൾ ആണ് ഇപിഎഫ്ഒ പ്രോസസ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്  1.82 ലക്ഷം കോടി രൂപയുടെ  44.5 ദശലക്ഷം ക്ലെയിമുകൾ ആയിരുന്നു, 

കഴിഞ്ഞ സാമ്പത്തിക വ‍ർഷങ്ങളിലെ പലിശ നിരക്കുകൾ പരിശോധിക്കാം

2014-15 - 8.75%
2015-16 - 8.8%
2018-19 - 8.65%
2019-20 - 8.5%
2021-22 - 8.1% 

നിരക്ക് നിശ്ചയിക്കുക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 

ഇപിഎഫ്ഒയുടെ നിയമങ്ങളും പദ്ധതികളും നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് എന്നറിയപ്പെടുന്ന  ബോര്‍ഡാണ്. ഇതില്‍ ഗവണ്‍മെന്‍റ് (കേന്ദ്ര, സംസ്ഥാന) പ്രതിനിധികള്‍, തൊഴിലുടമകള്‍, ജീവനക്കാര്‍ എന്നിവരുടെ പ്രതിനിധികളും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ സംഘടിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കായി കോണ്‍ട്രിബ്യൂട്ടറി പ്രൊവിഡന്‍റ് ഫണ്ട്,  പെന്‍ഷന്‍ പദ്ധതി,  ഇന്‍ഷുറന്‍സ് പദ്ധതി എന്നിവ ബോര്‍ഡ് കൈകാര്യം ചെയ്യുന്നു. ഗുണഭോക്താക്കളുടെ എണ്ണത്തിലും  നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നാണിത്.