പ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച

പ്രധാനമന്ത്രി സൗദിയിലേക്ക്; ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലടക്കം ചര്‍ച്ച, സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച


ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി അറേബ്യ സന്ദർശനത്തിനിടെ ഹജ്ജ് ക്വാട്ട കുറച്ച വിഷയത്തിലും ചർച്ച നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി പതിനായിരം പേർക്ക് മാത്രമാണ് ഇപ്പോൾ അനുമതിയുള്ളുവെന്നും ഇതുയർത്താൻ ശ്രമിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച സൗദിയിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യൻ തൊഴിലാളികളുള്ള ഒരു ഫാക്ടറിയും സന്ദർശിക്കും.

സൗദി കിരീടവകാശി മൊഹമ്മദ് ബിൽ സൽമാന്‍റെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജിദ്ദയിലെത്തുന്നത്. ഇന്ത്യയ്ക്ക് സൗദി അറബ്യ ഇത്തവണ അനുവദിച്ചിരിക്കുന്ന ഹജ്ജ് ക്വാട്ട 1,75,000 ആണ്. ഇതിൽ സർക്കാർ ക്വാട്ട വഴി പോകുന്ന 1,22,000 പേരുടെ യാത്രയ്ക്ക് നടപടികൾ പൂർത്തിയായി കഴിഞ്ഞു. എന്നാൽ, സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് 52,000 പേരെ കൊണ്ടു പോകാൻ അനുമതി ഉണ്ടായിരുന്നെങ്കിലും സൗദിയിലെ സൗകര്യങ്ങൾ ബുക്ക് ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാത്തതിനാൽ ഇത് റദ്ദാകുകയായിരുന്നു.

സൗദിയുമായുള്ള നിരന്തര ചർച്ചകൾക്ക് ശേഷം ഇതിൽ 10,000 പേർക്ക് അനുമതിയായി. പതിനായിരം പേരെ കൂടി അനുവദിക്കുന്നത് ചർച്ചയിലെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. ഹജ്ജ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിലെ ചർച്ച പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ ഉണ്ടാകുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി 10,000 പേരെ അനുവദിക്കാമെന്നും സൗദി നിലവിൽ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

ഹജ്ജ് ക്വാട്ട കുറഞ്ഞതിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സയിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സൗദി കിരീടവകാശിയുമായി 22ന് പ്രത്യേത ചർച്ച നടത്തുന്ന പ്രധാനമന്ത്രി ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയും സന്ദർശിക്കും. പ്രതിരോധ ഊർജ്ജ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾ സന്ദർശന വേളയിൽ നടക്കും.