വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും . ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വഖഫ് ഭേദഗതികളിലെ പല വ്യവസ്ഥകളും അധികാര പരിധി കടക്കുന്നുവെന്ന സൂചന ചീഫ് ജസ്റ്റിസ് കഴിഞ്ഞദിവസം വാദത്തിനിടെ നല്‍കിയിരുന്നു.
വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ നോട്ടീഫൈ ചെയ്യരുതെന്നും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഹിന്ദു ബോര്‍ഡുകളില്‍ മുസ്ലീംങ്ങളെ അനുവദിക്കുമോയെന്നും സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവിനായി ഇന്നത്തേക്ക് മാറ്റിയത്.
140ഓളം ഹർജികളാണ് വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ വന്നിട്ടുള്ളത്. ഇന്നലെ നടന്ന വാദത്തിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാർ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ക്ഷേത്രങ്ങളുടെ ഭരണസമിതികളിൽ മുസ്ലീങ്ങളെ കേന്ദ്രം അനുവദിക്കുമോ എന്ന് കോടതി ചോദിച്ചു.
ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടീഫൈ ചെയ്യരുത് എന്നാണ് സുപ്രീംകോടതിയുടെ പ്രധാന നിർദേശം. വഖഫ് ബോർഡിലേയും കൗൺസിലിലേയും അംഗങ്ങളെ സംബന്ധിച്ചും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. എക്‌സ് ഒഫീഷ്യോ അംഗങ്ങൾ ഒഴികെ ബാക്കി അംഗങ്ങളെല്ലാം മുസ്ലീങ്ങൾ ആയിരിക്കണമെന്ന് കോടതി പറഞ്ഞു.
കലക്‌ടർമാർക്ക് വഖഫ് ഭൂമിയെ സംബന്ധിച്ച അന്വേഷണം നടത്താമെന്ന് പാർലമെന്റ് പാസാക്കിയ ഭേദഗതിയിൽ പറയുന്നുണ്ട്. എന്നാൽ വഖഫ് ഭൂമി സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുമ്പോൾ തന്നെ അത് വഖഫ് ഭൂമി അല്ലാതായി മാറുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.