
ജിദ്ദ: ഇന്ത്യയും പാക്കിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് യുഎഇ ഉൾപ്പടെ അറബ് രാഷ്ട്രങ്ങൾ. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് പറഞ്ഞു. ഖത്തർ പ്രധാനമന്ത്രി, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. സംഘർഷം രൂപപ്പെടുന്നതിൽ രാഷ്ട്രങ്ങളെല്ലാം ആശങ്ക അറിയിച്ചു.
യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യ -പാക്കിസ്ഥാൻ സ്ഥിതി വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തിയത്. സംഘർഷത്തിലേക്ക് നീങ്ങാതെ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം കാണണമെന്ന് രാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെട്ടു. സൗത്ത് ഏഷ്യൻ മേഖലയിലും ലോകത്താകെയും സമാധാനത്തിനു സംഘർഷം ഉചിതമല്ലെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് ചൂണ്ടിക്കാട്ടി. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണുകയും സൌത്ത് ഏഷ്യയുടെ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു.
ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായും പാക്ക് പ്രധാനമന്ത്രിയുമായും ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. കുവൈത്തും ഒമാനും സമാന നിലപാടാണ് ഇന്ന് വ്യക്തമാക്കിയത്. ഇന്ത്യയുമായും പാക്കിസ്ഥാനുമായും നയതന്ത്രപരമായി ഉൾപ്പടെ അടുത്ത ബന്ധമുള്ള രാഷ്ട്രങ്ങളാണ് മിഡിൽ ഈസ്റ്റിലെ പ്രധാന അറബ് രാഷ്ട്രങ്ങൾ.